
മലപ്പുറം: യുപി പൊലീസിന്‍റെ കനത്ത സുരക്ഷയില്‍ സിദ്ദിഖ് കാപ്പന്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. അമ്മയെ സന്ദർശിക്കാൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് വീട്ടിലെത്താനായത്. അഞ്ചുദിവസത്തേക്കാണ് ജാമ്യം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജി അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കുകയോ, പൊതുജനങ്ങളെ കാണാനോ പാടില്ല. ബന്ധുക്കളെയും, അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെയും മാത്രം കാണാം.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജിയിൽ പറയുന്നതുപോലുള്ള ആരോഗ്യ പ്രശ്‍നം സിദ്ദിഖ് കാപ്പന്‍റെ അമ്മയ്ക്ക് ഇല്ലെന്നായിരുന്നു യുപി പൊലീസിന്‍റെ വാദം. ആവശ്യമെങ്കിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയുടെ ചിത്രങ്ങൾ ഹാജരാക്കാമെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കപിൽ സിബൽ മറുപടി നൽകി. അഞ്ച് ദിവസത്തേക്ക് സിദ്ദിഖ് കാപ്പൻ കേരളത്തിലേക്ക് പോയതുകൊണ്ട് യുപി പൊലീസിന്‍റെ കേസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു കോടതി പറഞ്ഞത്.
സമാന സാഹചര്യത്തിൽ പിഡിപി നേതാവ് അബ്ദുൾ നാസര്‍ മദനിക്ക് കേരളത്തിൽ പോകാൻ അനുമതി നൽകിയതും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചൂണ്ടിക്കാട്ടിയിരുന്നു. ഹാഥ്റസിൽ ബലാൽസംഗ കൊലപാത കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ ഒക്ടോബര്‍ 5 നാണ് യു പി പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam