പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും, പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്ന് സിഐടിയു

Published : Jul 08, 2025, 02:56 PM IST
bharat bandh

Synopsis

ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ.

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച് എം എസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

ട്രേഡ് യൂണിയനുകൾക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കിൽ അണിനിരക്കുമ്പോൾ കേരളത്തിൽ നാളെ ജനജീവിതം സ്തംഭിക്കാനാണ് എല്ലാ സാധ്യതയും. കടകളടച്ചും, യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന്സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ബസ് ഓട്ടോ ടാക്സി സർവീസുകളും പേരിന് മാത്രമാകും. 

എന്നാൽ അതിനിടെ സമരത്തെ പരോക്ഷമായി വെല്ലുവിളിച്ച് സംസ്ഥാന സർക്കാരിലെ ഒരു മന്ത്രി തന്നെ രംഗത്തെത്തിയത് സംഘാടകർക്ക് അപ്രതീക്ഷിത തിരിച്ചടിയായി. കെഎസ്ആർടിസി നാളെ സർവീസ് നടത്തുമെന്ന് പറഞ്ഞ മന്ത്രി ഗണേഷ് കുമാർ ജീവനക്കാർ എല്ലാവരും സംതൃപ്തർ എന്നുകൂടി പറഞ്ഞിട്ടുണ്ട്. സമരം പ്രഖ്യാപിച്ച യൂണിയനുകൾ ഒന്നും കെഎസ്ആർടിസിക്ക് കത്ത് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ,പണിമുടക്ക് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നൽകിയതായി വ്യക്തമാക്കി കെഎസ്ആർടിസിലെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവനയെ തള്ളി ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണനും രംഗത്തെത്തി. കെഎസ്ആർടിസി ജീവനക്കാർ നാളെ പണിമുടക്കുമെന്ന് വ്യക്തമാക്കിയ ടിപി രാമകൃഷ്ണൻ മന്ത്രിയുടെ പ്രസ്താവന സമരത്തെ ബാധിക്കുമെന്ന് കൂടി പറഞ്ഞു.

​ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി എംഎ ബേബി

സംയുക്ത തൊഴിലാളി സംഘടനയുടെ നേതൃത്ത്വത്തിൽ നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിൽ ​കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ലെന്ന ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എല്ലാ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണമെന്നാണ് താൽപര്യമെന്നും ബേബി ദില്ലിയിൽ പറഞ്ഞു. അതേസമയം പണിമുടക്കിൽ കോൺ​ഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കാത്തതിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തിയിലാണ്. ഇതേ കുറിച്ചുള്ള ചോദ്യത്തോട് അന്നം തരുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം നിൽക്കണമെന്നും, മനസ്സിലാക്കാത്തവർ ഇനിയെങ്കിലും മനസ്സിലാക്കേണ്ട സമയമാണിതെന്നും എംഎ ബേബി വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു