'സ്വന്തം കസേര മറക്കാത്തതു കൊണ്ടാണ് എല്ലാം പറയാത്തത്'; മുഖ്യമന്ത്രിയോട് ജ.കെമാൽ പാഷ

By Web TeamFirst Published Feb 25, 2020, 8:48 AM IST
Highlights

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് കെമാൽ പാഷ.

കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വിമർശനത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാൽ പാഷ. ഒരു മുസ്ലീം സംഘടനകളുമായും തനിക്ക് ബന്ധമില്ലെന്ന് കെമാൽ പാഷ പറഞ്ഞു. ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാൽ പാഷ കൂട്ടിച്ചേര്‍ത്തു.

മുൻ ന്യായാധിപൻ ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെയാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ആഭ്യന്തര വകുപ്പിനെ വിമർശിക്കുന്നതാകാം മുഖ്യമന്ത്രിയുടെ പരാമർശത്തിന് കാരണം എന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമർശനം. ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി ഒരു ന്യായാധിപൻ മാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ജമാ അത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്‍റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സർക്കാർ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകൾ തന്‍റെ നാവിൽ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Also Read: മാവോയിസ്റ്റ് വേട്ടയില്‍ നടക്കുന്നത് മനുഷ്യാവകാശലംഘനം: കെമാല്‍ പാഷ

Also Read: രാഷ്ട്രീയക്കാരെ രക്ഷിക്കാൻ ത്വര ; വനിതാ, ശിശുക്ഷേമ സമിതികൾക്കെതിരെ കെമാൽ പാഷ

Also Read: ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു: പ്രതികാര നടപടിയെന്ന് കെമാല്‍ പാഷ

click me!