
തിരുവനന്തപുരം: യൂണിവോഴ്സിറ്റി കോളേജിൽ മാത്രമല്ല ഇടിമുറിയെന്ന് സ്വതന്ത്ര ജഡീഷ്യൽ കമ്മീഷൻ. ആർട്സ് കോളേജിലും മടപ്പള്ളി കോളേജിലും ഇടിമുറികൾ ഉള്ളതായി വിദ്യാർത്ഥികൾ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീൻ കമ്മീഷൻ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും.
ജുഡീഷ്യൽ നിയമ പരിപാലന സമിതി രുപീകരിക്കണമെന്നും ശുപാർശയുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 'സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യംപെയ്ൻ കമ്മിറ്റി'യാണ് കമ്മീഷൻ രൂപീകരിച്ചത്. കമ്മീഷൻ സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും പുറത്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല യൂണിറ്റ് മുറികൾ ഇടിമുറിയാക്കുന്ന പ്രവണ ഉള്ളതെന്ന വിവരങ്ങളാണ് ഇപ്പോൾ കമ്മീഷന് ലഭിച്ചിരിക്കുന്നത്.
ക്യാംപസിലെ രാഷ്ട്രീയം അതിരുകടക്കുന്ന രീതിയിലേക്ക് മാറുന്നുവെന്നാണ് പ്രധാനമായും കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ക്യാംപസുകളിൽ മനുഷ്യാവകാശ ധ്വംസനങ്ങൾ ഉണ്ടാകുന്നുവെന്നും അതിന് ഗുരുതരമായ സ്വഭാവം തന്നെ കൈവന്നുവെന്നും കമ്മീഷൻ കണ്ടെത്തി. മാറിമാറി ഭരിക്കുന്ന സർക്കാരുകൾ ഒന്നും തന്നെ ഇത്തരം അക്രമങ്ങൾ തടയാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും കമ്മീഷൻ പറയുന്നു.
റാഗിംങ് വിരുദ്ധ നിയമം ഉൾപ്പടെയുള്ളവ ഉപയോഗിച്ചുകൊണ്ട് ഇത്തരം ആക്രമങ്ങളെ തടയാം. പക്ഷേ പലപ്പോഴും കോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും രാഷ്ട്രീയ പാർട്ടികൾക്ക് ഒപ്പം നിൽക്കുന്ന നിലപാടാണുള്ളത്. ഇത് കർശനമായി തടയണമെന്നുള്ള നിർദ്ദേശവും കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നുണ്ട്. ജനാധിപത്യ രീതിയിലുള്ള പ്രവർത്തന ശൈലി സ്വീകരിക്കാൻ വിദ്യാർത്ഥി സംഘടനകൾ തന്നെ തയ്യാറാകണം. ഇതിന് നേതാക്കൾ മുൻകൈ എടുക്കണം. മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ കൂടുതൽ കർക്കശമായ നിയമങ്ങൾ വേണം എന്നതാണ് കമ്മീഷന്റെ പ്രധാനപ്പെട്ട ശുപാർശ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam