റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തേക്ക് 20 ശതമാനം ബോണസും 10,000 രൂപ ഓണം അഡ്വാൻസും നൽകാൻ തീരുമാനമായി.

തിരുവനന്തപുരം : റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിലെ ജീവനക്കാരുടെ 2025-26 സാമ്പത്തിക വർഷത്തെ ബോണസ് സംബന്ധിച്ച് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജീവനക്കാർക്ക് 20 ശതമാനം ബോണസും 10,000 രൂപ ഓണം അഡ്വാൻസും അനുവദിക്കും. ബോണസും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് 15 ലക്ഷം രൂപ കടമെടുക്കും. സെപ്റ്റംബർ രണ്ടാം വാരത്തിൽ തൊഴിൽ മന്ത്രി ആർ.പി.എൽ സന്ദർശിക്കുമെന്നും തൊഴിലാളികളുടെ മറ്റ് പ്രശ്നങ്ങൾ അപ്പോൾ നേരിട്ട് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി യോഗത്തിൽ ഉറപ്പുനൽകി.

മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ അജയ പ്രസാദ് എം.എൽ.എ, സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, അഡീ. സെക്രട്ടറിമാരായ ഷീജ, ലീന ലിറ്റി, കമ്പനി മാനേജിംഗ് ഡയറക്ടർ ടി. അശ്വിൻ കുമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, ആർ.പി.എൽ മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എ. രവികുമാർ, ഗോപാലകൃഷ്ണൻ, കുമാർ വേണു, എ. രമേഷ്, ഡെനിമോൻ, വിജയകുമാർ, സാബു എബ്രാഹാം (ഐ.എൻ.ടി.യു.സി), രമേശൻ, ടി. രവീന്ദ്രൻ, ശരത്ത്, ഗോപൻ, ആർ. രമേശൻ, ടി. അജയൻ (സി.ഐ.ടി.യു), വാസുദേവൻ, ശബരീനാഥൻ എസ്, ശിവകുമാർ ജി., ധർമലിംഗം, ചന്ദ്രകുമാർ (എ.ഐ.ടി.യു.സി), കെ. സന്തോഷ്, എ. പ്രേംകുമാർ (ബി.എം.എസ്), ആർ. രാമചന്ദ്രൻ, ടി. രാജ്കുമാർ, സി. മതിവാനൻ, അൻപരശൻ എ., എം. നാസർഖാൻ (യു.ടി.യു.സി) എന്നിവരും ഏരൂർ സുഭാഷ്, ധർമശ്രീജി, പ്രദീപ്, ബി. സാരഥ് എന്നിവരും പങ്കെടുത്തു. ആർ.പി.എൽ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ഫിനാൻസ് മാനേജർ വിനോദ് എം., മാനേജർ സുധീർ രാവുണ്ണി, കുമരേശൻ എം, നന്ദകുമാർ, ആർ. ജയപ്രകാശ് തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായിരുന്നു.