
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വീണ്ടും വിവാദക്കുരുക്കിൽപ്പെട്ടതോടെ വെട്ടിലായി ഇടതുമുന്നണി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളിൽ സ്ഥിതി വിലയിരുത്തുകയാണ് എല്‍ഡിഎഫ് നേതാക്കൾ. ഗണേഷ് കുമാറിനെതിരെ ഉയർന്നത് ഗുരുതര ആരോപണമാണ് എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍ തന്നെ നേരിട്ട് വിവാദം വിശദീകരിക്കാൻ സാധ്യതയുണ്ട്. സ്ത്രീപക്ഷ നിലപാട് ഉയർത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാർ, മന്ത്രിയെ പുറത്താക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. വിഷയത്തില്‍ പൊലീസ് നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യം ഉയരുകയാണ്.
കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ദൃശ്യം മൊബൈലിൽ പകർത്തിയ തന്നെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു പറഞ്ഞു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ താൻ നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam