
ദില്ലി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തില്‍ സിപിഎമ്മിൽ രണ്ടഭിപ്രായമില്ലെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. ദിവ്യ എസ് അയ്യരെ മാറ്റിയതിൽ തൻ്റെ ഇന്നലത്തെ പ്രതികരണം വളച്ചൊടിക്കപ്പെട്ടും ശൈലജ വിശദീകരണം. പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമല്ല തൻ്റെ നിലപാട്. സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥർ മാറ്റുന്നത് സ്വാഭാവിക നടപടിക്രമം എന്നാണ് താൻ പറഞ്ഞത്. ദിവ്യയെ മാറ്റിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കെ കെ ശൈലജ വിശദീകരിച്ചു.
കണ്ണൂർ ഡിസിസി പ്രസിഡൻ്റ് കെ കെ രാഗേഷിനെ തള്ളിയ പരാമര്‍ശത്തിലും ശൈലജ നിലപാട് മയപ്പെടുത്തി. വിഴിഞ്ഞം വിഷയത്തിൽ കെ കെ രാഗേഷിന് പ്രതികരിക്കാൻ അവകാശമുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോൾ രാകേഷ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലകളിൽ ഉണ്ടായിരുന്നു. എന്നാൽ ആരോപണത്തിൽ കുറച്ചുകൂടി വ്യക്തത രാഗേഷിന് വരുത്താമായിരുന്നു എന്നാണ് ശൈലജ വിശദീകരിച്ചത്. ഒരാള്‍ നല്ല രീതിയിൽ ജോലി ചെയ്താൽ അഭിനന്ദിക്കുക എന്നത് സ്വാഭാവിക രീതിയാണ്. എല്ലാവരും അത് ചെയ്യാറില്ല. അതിനെ മോശം അർത്ഥത്തിൽ കാണുന്നത് ശരിയല്ല. കേരളത്തിൽ അധികാര കൈമാറ്റം അല്ല പദവികൾ വെച്ച് മാറുകയാണ് ചെയ്തത്. നയത്തിലോ നിലപാടിലോ ഒരു വ്യത്യാസവും ഇല്ല. പ്രതിപക്ഷം നിയസഭയിൽ കാഴ്ചവയ്ക്കുന്നത് മികച്ച പ്രവർത്തനമാണെന്നും കെ കെ ശൈലജ ദില്ലിയില്‍ പറഞ്ഞു. എന്നാൽ മാധ്യമങ്ങൾ അതിന് വേണ്ട പ്രാധാന്യം നൽകുന്നില്ല. സര്‍ക്കാരിനെതിരെ കുറെകൂടി ശക്തമായ പ്രതികരണം നടത്തേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടി അതിനുള്ള ഏര്‍പ്പാട് ആലോചിക്കുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam