
കൊല്ലം: അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകും. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. മെഡിസിൻ വിഭാഗം മേധാവി ഡോ. രവി കുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് പ്രൊഫസർ ഡോ.അനിൽ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.ശ്രീനാഥ് എന്നിവരാണ് ബോർഡിൽ ഉള്ളത്. വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്നും മന്ത്രി പറഞ്ഞു. അണുബാധ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഫ്രെബുവരി 13 രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്‍റെ കൈയ്യില്‍ കടിയേറ്റത്. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രാഥമിക ശൂശ്രൂഷയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
തന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വാവ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വ്യക്തമാക്കി. തനിക്കായി പ്രാര്‍ത്ഥിച്ച എല്ലാ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി അദ്ദേഹം രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam