
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ (monson mavunkal)പ്രതിയായ കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച അനിത പുല്ലയിൽ (anitha pullayil)എങ്ങനെ സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയിൽ പങ്കെടുത്തെന്ന് കോൺഗ്രസ് എം പി കെ.മുരളീധരൻ( k muraleedharan). പാസ് ഇല്ലാതെ അനിത പുല്ലയിൽ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവർ എങ്ങനെ കടന്നു. സ്പീക്കർക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കർ മറുപടി പറയണമെന്നും കെ.മുരളീധരൻ പറഞ്ഞു. കളങ്കിതരായ ആളുകൾ ഭരണത്തിൻറെ പങ്ക് പറ്റുകയാണെന്നും കെ.മുരളീധരൻ ആരോപിച്ചു.
ലോക കേരള നിയമസഭയുമായി ബന്ധപ്പെട്ട് വ്യവസായി എം എ യൂസഫലി നടത്തിയ പ്രതികരണത്തിലും കെ. മുരളീധരൻ മറുപടി നൽകി. യൂസുഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന് പ്രവാസികളോട് സ്നേഹമുണ്ട്. എന്നാൽ സർക്കാരിൻറെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികൾക്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.
സ്വർണ കളളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. അതുവരെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരും. മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കും. എന്നാൽനിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.
അഗ്നി പഥ് പദ്ധതി വലിയ ജനരോഷമുണ്ടാക്കിയെന്ന് കെ.മുരളീധരൻ പറഞ്ഞു. ടെസ്റ്റ് എഴുതാനിരിക്കുന്നവർക്ക് നിയമനം കിട്ടില്ലെന്ന ആശങ്ക ഉണ്ട്. പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും കെ.മുരളീധരൻ പറഞ്ഞു.
അനിത പുല്ലയിലിനെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിരുന്നില്ല: നോർക വൈസ് ചെയർമാൻ
തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയിൽ ലോക കേരള സഭയിലെത്തിയതിൽ വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോർക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയർമാർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവർ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു
പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോൺസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേര്‍ത്തിട്ടില്ല.
കള്ളപ്പണ ഇടപാടിൽ ഇഡിയുടെ അന്വേഷണ പരിധിയിലും അനിത പുല്ലയിലുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയിൽ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവൻ സമയവും അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്. വ്യവസായികൾക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു.
കര്‍ശന നിയന്ത്രണമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാൻ ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുൻകൂട്ടി ചോദിച്ച് പ്രത്യേക പാസ് നൽകിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം. ഓപ്പൺ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാൽ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോര്‍ക്കക്ക് പറയാനുള്ളത്. സുഹൃത്തുക്കളെ കാണാൻ വന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് അനിത പ്രതികരിച്ചത്. മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് അറിഞ്ഞ് മീഡിയാ റൂമിന് സമീപത്തെ സഭാ ടിവി ഓഫീസിൽ രണ്ടര മണിക്കൂറോളം ഇരുന്ന അനിതയെ പിന്നീട് വാച്ച് ആന്റ് വാര്‍ഡ് ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു.