K Muraleedharan Against Arya Rajendran : 'അതിന് വിവരമില്ല' - മേയർ ആര്യക്കെതിരെ കടുത്ത പരാമർശവുമായി മുരളീധരൻ

By Web TeamFirst Published Dec 28, 2021, 12:55 PM IST
Highlights

കീ....ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്... അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ...? 

കൊച്ചി: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ ആര്യാ രാജേന്ദ്രനെതിരെ അതിരൂക്ഷവിമർശനം നടത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് മുരളീധൻ പറഞ്ഞു. കൊച്ചിയിൽ കോൺ​ഗ്രസിൻ്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. 

മുരളിയുടെ വാക്കുകൾ - 

തിരുവനന്തപുരം മേയറെ വിമർശിച്ചതിൻ്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി... അതിന് വിവരമില്ല... രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്. ആരെങ്കിലും ചെയ്യുമോ... രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക്  അതിക്രമിച്ചു കയറിയാൽ സ്പോട്ടിൽ വെടിവയ്ക്കുക എന്നതാണ് നയം. കീ....ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്... അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ...? 

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചതെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. എന്നാൽ പ്രോട്ടോകോള്‍ ലംഘനമുണ്ടായോയെന്ന് അറിയില്ലെന്ന് മേയര്‍ വിശദീകരിക്കുന്നു. 

വ്യാഴാഴ്ച രാവിലെ  11.05 നാണ് രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം  വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് പിഎൻ പണിക്കര്‍ പ്രതിമയുടെ അനാച്ഛാദച്ചടങ്ങില്‍ പങ്കെടുക്കാൻ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാൻ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വിവിഐപി വാഹന വ്യൂഹത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചു.

തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം വരെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം സഞ്ചരിച്ചു. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് ഇടയില്‍ കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. സംഭവത്തിൽ കേന്ദ്ര ഇൻറലിജൻസ്അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

click me!