
തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടന വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ.മുരളീധരൻ. തിരുവനന്തപുരത്ത് നടന്ന കെ.കരുണാകരൻ അനുസ്മരണ ചടങ്ങിലാണ് പുനസംഘടന വൈകിപ്പിക്കുന്ന പാർട്ടി നേതൃത്വത്തിനോടുള്ള പരിഭവം മുരളി പരസ്യമാക്കിയത്.
പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗിച്ചാൽ മാത്രം പോരെന്നും പ്രവർത്തിക്കാൻ കൂടി തയ്യാറാവണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സിപിഎമ്മുകാർ വീടുകയറുകയാണ്, ബിജെപിക്കാർ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നു. എന്നാൽ കോൺഗ്രസ് ഇപ്പോഴും പുന:സംഘടന ചർച്ച ചെയ്യുകയാണെന്നും ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കഴിയില്ലെന്നും മുരളീധരൻ വിമർശനസ്വരത്തിൽ പറഞ്ഞു. പുന:സംഘടന വേഗത്തിൽ പൂർത്തിയാക്കണം. പലയിടങ്ങളിലും ഇഴഞ്ഞു നീങ്ങുകയാണ് പാർട്ടി. അടിത്തട്ട് മികച്ച രീതിയിൽ മുന്നോട്ട് പോകണം. എന്നാൽ ഇപ്പോഴത്തെ നേതൃത്വം മാറണണെന്ന അഭിപ്രായം തനിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കൊച്ചി വിമാനത്താവളത്തിന് കെ.കരുണാകരൻ്റെ പേര് എന്തു കൊണ്ട് നൽകുന്നില്ലെന്ന് തനിക്കറിയില്ലെന്ന് മുരളീധരൻ പറഞ്ഞു. അനുയോജ്യമായ അവസരം ഉണ്ടായിട്ടും അതു നടന്നില്ല. തൻ്റെ സ്വകാര്യദുഖമായിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.
രാഷ്ട്രീയത്തെ മതം സ്വാധീനിക്കാൻ പാടില്ലെന്നെന്ന് ചടങ്ങിൽ സംസാരിച്ച ശശി തരൂർ എംപി പറഞ്ഞു. ഹിന്ദുത്വ എന്നു പറയുന്നത് ഒരു പൊളിറ്റിക്കൽ ഐഡിയോളജിയാണെന്നും തരൂർ ചൂണ്ടിക്കാട്ടി. കരുണാകരൻ ഒരു ഹിന്ദുമത വിശ്വാസിയായിരുന്നു എന്നാൽ പക്ഷെ അദ്ദേഹം എല്ലാ മതങ്ങളെയും ഉൾക്കൊണ്ട് എല്ലാവരുടേയും നന്മക്കായി പ്രവർത്തിച്ചിരുന്ന നേതാവാണ് പ്രസംഗം മാത്രമല്ല പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് കെ.കരുണാകരൻ. രാജ്യത്ത് ഒരു വിമാനത്താവളത്തിന് ഒരു നേതാവിന്റെ പേരു നൽകണമെങ്കിൽ അത് കെ.കരുണാകരന്റെ പേരാണ്. നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകണമെന്നും തരൂർ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam