
തിരുവനന്തപുരം: പൂരം കലക്കി സുരേഷ് ഗോപിയെ ദില്ലിക്ക് അയച്ച പോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് കെ. മുരളീധരന്‍. പിണറായിക്ക് ഇനിയൊന്നും നോക്കാനില്ല. യോഗി ആദിത്യനാഥിനേക്കാൾ ഇപ്പോൾ ആർഎസിഎസിന് വിശ്വാസം പിണറായിയെ ആണ്. പൂരം കലക്കിയ ആളായാണ് റിപ്പോർട്ട് ഉണ്ടാക്കാൻ ഏൽപ്പിച്ചത്.
തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും മുരളീധരൻ പരിഹസിച്ചു. എന്തിനാണ് പൂരപ്പറമ്പിലേക്ക് ആംബുലൻസ് കൊണ്ട് വന്നത്. ഒരു സ്ഥാനാർത്ഥിക്ക് വരാൻ ശവശരീരം മാത്രം കയറ്റുന്ന ആംബുലൻസ് എന്തിന് കൊണ്ട് വന്നു? സിപിഐയെ വിശ്വാസത്തിലെടുക്കാൻ സർക്കാരിന് കഴിഞ്ഞോ? മന്ത്രി രാജനും സുനിൽകുമാറിനും റിപ്പോർട്ടിൽ തൃപ്തിയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പിണറായിയുടെ കവചകുണ്ഠലങ്ങളാണ് പി ശശിയും അജിത് കുമാറും. ബിനോയ് വിശ്വം ഉറഞ്ഞ് തുള്ളിയാലും പിണറായി കുലുങ്ങില്ല. ശശിയും അജിത്തും പോയാൽ പിന്നെ പിണറായി രാജി കത്ത് കൊടുത്താൽ മതി. അത്രയധികം കാര്യങ്ങൾ അവർക്ക് പറയാനുണ്ടാകും. അടുത്ത തവണ തലശേരിയില്‍ ഇടത് സ്ഥാനാർത്ഥിയാണ് പി ശശി. അയാളെ പിന്നെ മുഖ്യമന്ത്രി തള്ളിക്കളയുമോ? അൻവർ കോൺഗ്രസാണെന്ന് ഇപ്പോഴാണോ മുഖ്യമന്ത്രിക്ക് മനസിലായത്. രാഹുലിനെതിരെ അൻവറിനെ കൊണ്ട് പറയിപ്പിച്ചത് പിണറായി ആണ്. ഈ പരിപ്പൊന്നും കേരളത്തിൽ വേവില്ല. ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന പിണറായിക്കതിരെയാവണം അടുത്ത യുഡിഎഫ് മുദ്രാവാക്യമെന്നും കെ മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam