
കോഴിക്കോട്: പരസ്യ പ്രസ്താവന വിവാദത്തില്‍ നിലപാടിലുറച്ച് കെ. മുരളീധരന്‍ എം പി രംഗത്ത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പരാതിയുണ്ട്, അതൃപ്തിയുണ്ട്. അത് ഹൈക്കമാൻഡിനെ അറിയിച്ച് സ്ഥിരം പരാതിക്കാരനാകാനില്ല. വിഴുപ്പ് അലക്കേണ്ടത് തന്നെയാണ്. അലക്കേണ്ട സമയത്ത് വിഴുപ്പ് അലക്കണം. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചെന്നിത്തലയുടെ പ്രയാസം അദ്ദേഹം ഇപ്പോൾ പറഞ്ഞു. തന്‍റെ പ്രയാസം താൻ നേരത്തെ പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തകസമിതിയിൽ എടുത്തവരെക്കുച്ച് എതിരഭിപ്രായമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.
പുതുപ്പള്ളിയിലെ മിന്നും ജയത്തിന് പിന്നാലെ സംഘടനസംവിധാനത്തിനെതിരായ കെ. മുരളീധരന്‍റെ പരസ്യ വിമർശനത്തിൽ കോൺഗ്രസ്സിൽ അതൃപ്തിയുണ്ട്. വടകരയിൽ മത്സരിക്കാനില്ലെന്ന് വീണ്ടും ആവർത്തിക്കുന്ന മുരളിയെ ഇനി അങ്ങോട്ട് നിർബന്ധിക്കേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.. സംഘടനക്ക് വലിയ ഊർജ്ജം നൽകിയ പുതുപ്പള്ളി ജയത്തിൻറെ മാറ്റ് കുറക്കും വിധത്തിലെ പരസ്യവിമർശനത്തിൽ നേതാക്കൾക്കുള്ളത് കടുത്ത അതൃപ്തി. സതീശൻറെ കൊള്ളിച്ചുള്ള പരസ്യമറുപടി സൂചിപ്പിക്കുന്നതും അത് തന്നെ.
വയനാട്ടിലെ ലീഡേഴ്സ് മീറ്റിൽ കെ.സുധാകരനൊഴികെയുള്ള സിറ്റിംഗ് എംപിമാർ എല്ലാം വീണ്ടും മത്സരിക്കാൻ ധാരണയായതാണ്. കാരണം പറയാതെ വീണ്ടും വീണ്ടും മുരളി അത് വെല്ലുവിളി പോലെ തെറ്റിക്കുന്നതിലാണ് അമർഷം. ലീഡേഴ്സ് മീറ്റിലെ സതീശൻറെ വൈകാരിക പ്രസംഗത്തിനൊടുവിലായിരുന്നു മുരളിയും ടിഎൻ പ്രതാപനും മത്സരിക്കില്ലെന്ന നിലപാട് തിരുത്തുന്നത്. ഇനി അങ്ങോട്ട് മുരളിയോട് മത്സരിക്കാൻ ആവശ്യപ്പെടേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നാണ് ധാരണ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam