സിബിഐ അന്വേഷണം നടക്കട്ടെ, ബാക്കി അന്വേഷണ റിപ്പോർട്ട് വന്ന ശേഷം പറയാം: കെ മുരളീധരൻ

By Web TeamFirst Published Apr 15, 2021, 1:16 PM IST
Highlights

റിപ്പോർടിൽ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് ഖാൻവീൽക്കർ പറഞ്ഞു. സിബിഐ ഡറക്ടർക്കോ, സിബിഐ ആക്ടിറിംഗ് ഡയറക്ടർക്കോ റിപ്പോർട് കൈമാറാൻ നിർദ്ദേശം നൽകി

ദില്ലി: ഐഎസ്ആർഒ ചാരക്കേസിന്റെ ഗൂഢാലോചന അന്വേഷണം സിബിഐക്ക് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇതുമായി ബന്ധപ്പെട്ട ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയാണ് ചാരക്കേസുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐക്ക് വിട്ടത്. കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കട്ടെയെന്ന് പറഞ്ഞ മുരളീധരൻ കേസന്വേഷണത്തിന്റെ റിപ്പോർട്ട് വന്ന ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും പറഞ്ഞു.

കെ മുരളീധരന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ ഐഎസ്ആർഒ ചാരക്കേസിൽ പ്രതിസ്ഥാനത്തായിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് വന്ന ഇടത് സർക്കാർ ചാരക്കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചെങ്കിലും കോടതി ഇടപെട്ട് തടഞ്ഞു. പിന്നീട് നമ്പി നാരായണൻ രണ്ടര പതിറ്റാണ്ടിലേറെ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് അനുകൂല വിധി നേടിയത്.

ജയിൽ കമ്മീഷന്റെ റിപ്പോർട്ട് സിബിഐക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി പരിഗണിക്കാമെന്ന് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.  എന്നാൽ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സൂക്ഷിക്കും. കേസിൽ തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു. റിപ്പോർട് മാധ്യമങ്ങൾക്ക് നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐക്ക് റിപ്പോർട്ട് നൽകരുതെന്ന് കേന്ദ്രസർക്കാരും ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി.

റിപ്പോർടിൽ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് ഖാൻവീൽക്കർ പറഞ്ഞു. സിബിഐ ഡറക്ടർക്കോ, സിബിഐ ആക്ടിറിംഗ് ഡയറക്ടർക്കോ റിപ്പോർട് കൈമാറാൻ നിർദ്ദേശം നൽകി. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകില്ല. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകണമെന്നും കോടതി ഉത്തരവിട്ടു.

click me!