
തിരുവനന്തപുരം: കെ റെയിലിൽ (K Rail) ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി (Kerala CM) നേരിട്ടിറങ്ങുന്നു. ജില്ലാ തലങ്ങളിൽ പൗര പ്രമുഖന്മാരുടെ യോഗം വിളിച്ചു. ആദ്യ യോഗം ജനുവരി നാലിന് തിരുവനന്തപുരത്ത് നടക്കും. ജനങ്ങളുടെ പിന്തുണ നേടാൻ ഭവന സന്ദർശനം നടത്താൻ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് - ബിജെപി - ജമായത് ഇസ്ലാമി കൂട്ടുകെട്ടാണ് കെ റെയിലിനെ എതിർക്കുന്നത്താണ് സിപിഎം വിമർശനം. എന്നാൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി.
വിവാദങ്ങൾ ശക്തമാകുമ്പോഴും കെ റെയിലിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുകയാണ് സർക്കാരും സിപിഎമ്മും. ജില്ലാ തലത്തിൽ പൗരപ്രമുഖരുടെ യോഗം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം. ഒപ്പം ലഘുലേഖയുമായി സിപിഎം വീടുകളിലേക്കിറങ്ങും.
ബിജെപി ജമായത് ഇസ്ലാമി കൂട്ടുകെട്ടിനൊപ്പമാണ് യുഡിഎഫ് എന്ന് ആക്ഷേപിച്ചാണ് സിപിഎം കോൺഗ്രസിനെ നേരിടുന്നത്. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായി ഉയരുന്ന വിമർശനങ്ങളെ സമ്പൂർണ ഹരിത പദ്ധതിയാണെന്ന് വിശദീകരിച്ചാണ് ലഘുലേഖ ഖണ്ഡിക്കുന്നത്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നാണ് വിശദീകരണം. 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ലഘുലേഖയിൽ ഉറപ്പ് നൽകുന്നു.
ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞ പദ്ധതിയെന്ന് വിശദീകരിച്ച് കോടിയേരിയും മുഖ്യമന്ത്രിയെ പിന്തുണക്കുന്നു. ലഘുലേഖ ഇറക്കിയുള്ള സിപിഎം തന്ത്രം വർഗീയമെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു.
ജമായത് ഇസ്ലാമിയുമായി സിപിഎമ്മിനാണ് ബന്ധമെന്നാരോപിച്ച ബിജെപി സമരം കുടുപ്പിക്കുമെന്ന മുന്നറിയിപ്പും നൽകുന്നു. പ്രതിപക്ഷം എതിർപ്പ് ശക്തമാക്കുമ്പോഴും ഭരണമുന്നണിയിൽ ആശങ്ക ഉയരുമ്പോഴും മുന്നോട്ട് തന്നെ എന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam