മരംമുറി; 'ഏത് രേഖയും നല്‍കാം', സിപിഐ പ്രതിരോധത്തില്‍ അല്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍

By Web TeamFirst Published Jul 5, 2021, 11:52 AM IST
Highlights

'മുന്‍ റവന്യുമന്ത്രി അറിഞ്ഞാണ് മരംമുറി ഉത്തരവ് ഇറക്കിയത്. കര്‍ഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്'. 

തിരുവനന്തപുരം: പട്ടയഭൂമിയില്‍ നിന്നുളള മരംകൊളള സംബന്ധിച്ച ഏത് രേഖകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഈ വിഷയത്തില്‍ സിപിഐ പ്രതിരോധത്തിലല്ല. ഉത്തരവിറക്കിയത് കര്‍‍ഷകരെ സഹായിക്കാനെന്ന വാദവും മന്ത്രി ആവര്‍ത്തിച്ചു. പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ നിര്‍ദ്ദേശിച്ചത് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരനാണെന്ന കാര്യം പുറത്തുവരികയും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ ഉയര്‍ത്തിയ വാദങ്ങള്‍ പൊളിയുകയും ചെയ്തതോടെ വിവാദ ഉത്തരവുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. 

പട്ടയ ഭൂമിയിലെ മരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ട്രീ രജിസ്റ്റര്‍ ഉള്‍പ്പടെ റവന്യൂ ഉദ്യോഗസ്ഥര്‍ കൈമാറാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തലവന്‍ ഇക്കാര്യം ചൂണ്ടികാട്ടി സര്‍ക്കാരിനെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഇതിനെ തളളുകയാണ് റവന്യൂ മന്ത്രി കെ രാജന്‍. അന്വേഷണത്തിനായി ഏത് ഫയലുകള്‍ വിട്ടു നല്‍കാനും റവന്യൂ വകുപ്പ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ വിവാദത്തിൽ മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് പിന്തുണയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തി. 

2020 ഒക്ടോബറില്‍ റവന്യുപ്രിൻസിപ്പിൽ സെക്രട്ടറി മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവാണ് കോളിളക്കം ഉണ്ടാക്കിയത്. ഉത്തരവിറക്കും മുമ്പെ നിരവധി തവണ വനം-റവന്യുവകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ പലതവണ ചേർന്നു. 64 ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്നം വനംവകുപ്പിലെയും റവന്യുവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായി ഫയലിലുണ്ട്. പക്ഷെ ചന്ദ്രശേഖരൻ മരംമുറിക്ക് അനുവാദം നൽകാൻ റവന്യുപ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകി. മാത്രമല്ല മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിര നടപടി വേണമെന്ന അത്യന്തം വിവാദമായ ഭാഗം ഉത്തരവിൽ ചേർക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

മന്ത്രിയുടെ കുറിപ്പിന് മുമ്പും ശേഷവും റവന്യുവകുപ്പ് ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. അഡീഷനൽ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശവും നിയമവകുപ്പിന്‍റെ ഉപദേശവും വാങ്ങണമെന്നും നിർദ്ദേശിക്കുന്നുണ്ടെങ്കിലും അതുണ്ടായില്ല. ഫയലിൽ ഒരുഘട്ടത്തിൽ ചന്ദ്രശേഖരനും നിയമോപദേശം വാങ്ങുന്നത് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നുമില്ലാതെ തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു. തേക്കും ഈട്ടിയും അടക്കമുള്ള മരങ്ങൾ മുറിക്കാൻ അനുമതി വേണ്ടെന്നും തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ചന്ദ്രശേഖരൻ എഴുതിയ ഫയൽ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. മുട്ടിലടക്കമുള്ള മരംമുറിക്ക് കാരണമായ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!