'പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ട്';ശോഭാ സുരേന്ദ്രന്‍ പ്രശ്‍നം പാര്‍ട്ടി പരിഗണനയിലില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍

By Web TeamFirst Published Jan 13, 2021, 3:15 PM IST
Highlights

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പ്രധാന നേതാക്കള്‍ എല്ലാവരും മത്സരിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 
 

കൊച്ചി: ശോഭാ സുരേന്ദ്രന്‍ പ്രശ്‍നം നിലവില്‍ പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍. ശോഭാ സുരേന്ദ്രന്‍ പ്രശ്നം സംബന്ധിച്ചുള്ള അജണ്ട പാര്‍ട്ടിയുടെ ഒരു മീറ്റിങ്ങിലും വന്നിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു ഇടമുള്ള നേതാവാണ് ശോഭാ സുരേന്ദ്രന്‍. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരവുമുണ്ടെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പ്രധാന നേതാക്കള്‍ എല്ലാവരും മത്സരിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാർത്ഥിയാകും. ഏറ്റവും പ്രതീക്ഷയുള്ള നേമം പലരും ആഗ്രഹിച്ചെങ്കിലും ആർഎസ്എസ് പിന്തുണ കൂടി കണക്കിലെടുത്താണ് കച്ച കെട്ടാൻ കുമ്മനത്തിന് കേന്ദ്രനേതൃത്വം നിർദേശം നൽകിയത്. മറ്റൊരു എ പ്ലസ് മണ്ഡലമായ വട്ടിയൂർക്കാവിൽ വി വി രാജേഷിനാണ് സാധ്യത. തിരുവനന്തപുരം സെൻട്രലിൽ സുരേഷ് ഗോപി അല്ലെങ്കിൽ എസ് സുരേഷ്, അതുമല്ലെങ്കിൽ നടൻ കൃഷ്ണകുമാർ. 

കഴിഞ്ഞ തവണ വി മുരളീധരൻ ഇറങ്ങിയ കഴക്കൂട്ടത്ത് കെ സുരേന്ദ്രന്‍റെ പേര് പരിഗണിക്കുന്നു. പക്ഷേ, സംസ്ഥാന പ്രസിഡണ്ട് മത്സരിക്കണമോ വേണ്ടയോ എന്നതിൽ കേന്ദ്രനേതൃത്വം തീരുമാനമെടുക്കും. കോഴിക്കോട് സൗത്തിൽ എം ടി രമേശിനും മഞ്ചേശ്വരത്ത് ശ്രീകാന്തിനുമാണ് മുൻതൂക്കം. പാലക്കാട്ടോ അല്ലെങ്കിൽ തൃശ്ശൂരിലോ സന്ദീപ് വാര്യരുടെ പേരുണ്ട്. പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രന്‍റെ പേര് ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിന്‍റെയും സാധ്യതാ പട്ടികയിൽ ഇല്ല. അടുത്തയാഴ്ച ദില്ലിയിൽ കേന്ദ്ര നേതൃത്വവുമായി ശോഭ ചർച്ച നടത്തുന്നുണ്ട്. ഈ മാസം അവസാനം ഇരുപതിലേറെ മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താനാണ് പാർട്ടി ആലോചന.
 

click me!