
തിരുവനന്തപുരം: കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് മസാല ബോണ്ടെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ആഞ്ഞടിച്ച് കെഎസ് ശബരീനാഥൻ എംഎൽഎ.സര്‍ക്കാര്‍ ഇറക്കിയ മസാല ബോണ്ടുകൾ ബിബി റേറ്റിംഗിലുള്ളതാണ് . കിഫ്ബി ധനസമാഹരണത്തിന് ഇറക്കിയ ബോണ്ടുകൾ വാങ്ങാൻ ആരും തയ്യാറാകില്ലെന്നും ശബരീ നാഥൻ പറഞ്ഞു.
ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഖ്യമന്ത്രി മുഴക്കിയത് കമ്മ്യൂണിസത്തിന്റെ മരണ മണിയാണെന്ന് ആരോപിച്ച ശബരീ നാഥൻ എന്ത് പ്രഹസനമാണിന് സജീ എന്ന സിനിമാ ഡയലോഗാണ് മസാല ബോണ്ടിനെ കുറിച്ച് ആലോചിക്കുന്പോൾ ഓര്‍മ്മ വരുന്നതെന്നും ശബരീ നാഥൻ പറഞ്ഞു.
കിഫ് ബി വെബ് സൈറ്റിൽ മസാല ബോണ്ടിന്‍റെ വിവരമില്ല. മാത്രമല്ല സർക്കാറിന്‍റെ ഒരു സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങളില്ലെന്ന് കെഎസ് ശബരീനാഥൻ വിശദീകരിച്ചു. എന്നാൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ വെബ് സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. രണ്ടു വർഷത്തിനിടയിൽ ലണ്ടൻ സ്റ്റോക് എക്സ്ഞ്ചേഞ്ചിൽ 49 മസാല ബോണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടിയ നിരക്ക് കിഫ് ബി ബോണ്ടിനാണെന്നും ശബരീനാഥൻ പറഞ്ഞു. പ്രതിവര്‍ഷം 210 കോടി തിരിച്ചടയ്ക്കണം. അഞ്ചു വർഷം കഴിഞ്ഞ് 3195 കോടി തിരിച്ചSയ്ക്കണമെന്നും ശബരി നാഥൻ എംഎൽഎ വിശദീകരിച്ചു.
മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.
കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam