'അന്ന് മുഖ്യമന്ത്രിയുടെ ചെത്തുകാരന്‍ പിതാവ് കള്ളുംകുടിച്ച് തേരാപാര നടക്കുകയായിരുന്നു'; വീണ്ടും കെ സുധാകരന്‍

By Web TeamFirst Published Feb 18, 2021, 11:02 AM IST
Highlights

മുല്ലപ്പള്ളിയുടെ പിതാവ് ഗോപാലൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുമ്പോൾ മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിൽ കള്ളും കുടിച്ച് തേരാ പാര നടക്കുകയായിരുന്നുവെന്നാണ് സുധാകരന്‍ അധിക്ഷേപിച്ചത്.

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും അച്ഛനുമെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി കെ സുധാകരൻ എം പി. മുല്ലപ്പള്ളിയുടെ അച്ഛൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുമ്പോൾ പിണറായിയുടെ അച്ഛൻ ചെത്തുകാരൻ കോരൻ കള്ളുകുടിച്ച് തേരാപാര നടക്കുകയായിരുന്നെന്ന് കെ സുധാകരന്റെ പരിഹാസം. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അനുസ്മരണ വേദിയിലായിരുന്നു മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ചുള്ള പ്രസംഗം.

മുല്ലപ്പള്ളി രാമചന്ദൻ്റെ അച്ഛൻ ഗോപാലനെ പിണറായി വിജയൻ അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് തുടങ്ങിയായിരുന്നു ഈ പരാമർശം. അധിക്ഷേപ പരാമ‍ർശങ്ങൾക്കെല്ലാം നിറഞ്ഞ കയ്യടിയോടെയായിരുന്നു സദസ്സിന്‍റെ പ്രതികരണം. പ്രസംഗത്തിലുടനീളം രാഷ്ട്രീയ വിമർശനങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ അച്ഛന്‍റെ തൊഴിലും സുധാകരൻ കൂട്ടിപ്പറഞ്ഞു. മുഖ്യമന്ത്രി ഉപദേശകരെ നിയമിച്ചതിനെ പരാമർശിച്ചും സുധാകരൻ വ്യക്തി അധിക്ഷേപം നടത്തി.

ഐശ്വര്യ കേരളയാത്രക്കിടെ തലശ്ശേരിയിലെ പ്രസംഗത്തിൽ കെ സുധാകരന്‍റെ ചെത്തുകാരൻ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും,ഷാനിമോൾ ഉസ്മാൻ അടക്കമുള്ള നേതാക്കളും ആദ്യം രംഗത്ത് വന്നിരുന്നു. പിന്നീട് തെറ്റിദ്ധരിച്ചതാണെന്ന് പറ‌ഞ്ഞ് ഇരുവരും തിരുത്തി. കെ സുധാകരന്‍റേത് ജാത്യാധിക്ഷേപവും തൊഴിൽ അധിക്ഷേപവുമാണെന്ന വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് വീണ്ടും സമാന പരാമർശം.

click me!