
തിരുവനന്തപുരം: മേയര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി നേരിടാനാണ് സി പി എമ്മിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. മേയറുടെ വഴി തടഞ്ഞ കെ എസ് യു പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ, സി പി എം ക്രിമിനലുകള്‍ ക്രൂരമായി കണ്‍മുന്നിലിട്ട് തല്ലിചതച്ചിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കിനിന്നെന്നും കെ എസ് യു പ്രവര്‍ത്തകരെ കയ്യാമം വെച്ച പൊലീസ് അക്രമികളായ സി പി എം പ്രവര്‍ത്തകരെ വെറുതെ വിടുകയും ചെയ്തെന്നും സുധാകരൻ പറഞ്ഞു. സി പി എമ്മിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ് കരുതണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
സുധാകരന്‍റെ വാക്കുകൾ
യുവാക്കളുടെ ആത്മാഭിമാനത്തിന് വിലപറഞ്ഞ തിരുവനന്തപുരം മേയര്‍ക്കെതിരായ കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധത്തെ കായികമായി നേരിടാനാണ് സി പി എമ്മിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും. സംസ്ഥാന സര്‍ക്കാരും സി പി എമ്മും തുടര്‍ച്ചയായി വഞ്ചിച്ച സംസ്ഥാനത്തെ യുവാക്കളുടെ പ്രതിഷേധമാണ് കെ എസ് യു പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയത്. മേയറുടെ വഴി തടഞ്ഞ ചുണക്കുട്ടികളായ കെ എസ് യു പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ, സി പി എം ക്രിമിനലുകള്‍ ക്രൂരമായി കണ്‍മുന്നിലിട്ട് തല്ലിചതച്ചിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കിനിന്നു. കൊടിയ മര്‍ദ്ദനമേറ്റുവാങ്ങിയ കെ എസ് യു പ്രവര്‍ത്തകരെ കയ്യാമം വെച്ച പൊലീസ് അക്രമികളായ സി പി എം പ്രവര്‍ത്തകരെ വെറുതെ വിടുകയും ചെയ്തു.
അധികാരത്തിന്റെ തണലില്‍ സി പി എം പ്രവര്‍ത്തകര്‍ തിണ്ണമിടുക്ക് കാട്ടാന്‍ മുതിരുമ്പോള്‍ അതിന് കെ എസ് യുവിന്റെ കുട്ടികളെ ബലിയാടാക്കാമെന്ന് പൊലീസ് സ്വപ്‌നം കാണണ്ട. സി പി എമ്മിന്റെ വാറോല അനുസരിച്ചാണ് മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്ന കെ എസ് യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം മേയര്‍ക്കെതിരായ ഗുരുതര ആരോപണം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനോ, പ്രിന്‍സിപ്പാളിനെതിരെ കൊലവിളി നടത്തുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയോ സംരംഭകരുടെ മേല്‍ കുതിരകേറുന്ന ഇടതു തൊഴിലാളി സംഘടനയുടെ നേതാക്കള്‍ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത പൊലീസ് സി പി എമ്മിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് കരുതണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam