
തിരുവനന്തപുരം: സിപിഎം സൈബര്‍ ആക്രമണങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോൺഗ്രസിലേക്ക് കടന്ന് വരുന്ന കലാകാരൻമാരെ വേട്ടയാടി നിശബ്ദരാക്കാനാണ് സിപിഎം സൈബര്‍ സംഘങ്ങൾ വഴി ശ്രമം നടത്തുന്നത്. ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. കോൺഗ്രസിലേക്ക് എത്തിയ കലാകാരൻമാരായ ധർമജൻ, രമേഷ് പിഷാരടി, സലീം കുമാർ എന്നിവർക്ക് പിന്തുണ അറിയിച്ചാണ് കെ സുധാകരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.
കോൺഗ്രസ് പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും സംരക്ഷണം ഉറപ്പാക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് പ്രഥമ പരിഗണന നൽകുന്നത് അതിന് തന്നെയാണെന്നും കെ സുധാകരൻ പ്രതികരിച്ചു.
കെ സുധാകരന്‍റെ എഫ്ബി പോസ്റ്റ് ഇവിടെ വായിക്കാം:
കഴിഞ്ഞ ദിവസമാണ് ശ്രീ ധർമജൻ ബോൾഗാട്ടി ഒരു മുഖ്യധാരാ മാധ്യമത്തിന് നൽകിയ അഭിമുഖം ശ്രദ്ധയിൽ പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് അഭിമുഖത്തിൽ പറയുകയുണ്ടായി. അതിനെക്കുറിച്ചു വിശദമായി അറിയാൻ ധർമജനെ നേരിട്ടു വിളിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാൻ സാധിച്ചു. കാര്യങ്ങൾ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
ധര്‍മ്മജൻ ബോൾഗാട്ടി ഉൾപ്പടെയുള്ള കോൺഗ്രസ് അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നത് പ്രവർത്തകർ സൂചിപ്പിക്കുകയുണ്ടായി.കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വർഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ്. നാഷണൽ അവാർഡ് ജേതാവായ സലിംകുമാര്‍ ഐഎഫ്എഫ്കെ യോട് അനുബന്ധിച്ചു അപമാനിക്കപ്പെട്ടതും, നാളുകൾക്ക് മുൻപ് നടനും സംവിധായകനുമായ ശ്രീ രമേശ് പിഷാരടി കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിൻ്റെ പേരിൽ സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെട്ടതും സിപിഎം എത്തി നിൽക്കുന്ന സാംസ്കാരിക ജീർണത വിളിച്ചോതുന്ന സംഭവങ്ങളാണ് .
രമേഷ് പിഷാരടിയുടെ കുടുംബത്തെപോലും അപമാനിച്ച സിപിഎം അണികളുടെ വാചകങ്ങൾ മലയാളികൾ വായിച്ചതാണ്. സലീമിനെയും, രമേഷിനെയും ഫോണിൽ വിളിച്ചിരുന്നു. പാർട്ടിയുടെ പൂർണ പിന്തുണ ഇരുവർക്കുമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്. ആ സ്വാതന്ത്ര്യം സിപിഎം സഹയാത്രികർക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല. തങ്ങളോടൊപ്പം നിൽക്കുന്ന കൊലയാളി കൂട്ടങ്ങളെ സംരക്ഷിക്കാൻ ഖജനാവിലെ കോടികൾ ചിലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നത് പൊതുസമൂഹം കാണാതെ പോകരുത്.
ലോകം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്ന് നയിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, വിപ്ലവ വീര്യം സിരകളിൽ പേറുന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൻ്റെ ശബ്ദമാകാൻ കലാകാരൻമാരും സാംസ്ക്കാരിക പ്രവർത്തകരും കടന്നു വരുമ്പോൾ അവരെ വേട്ടയാടി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന് ഓർമപ്പെടുത്തുന്നു.
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെയും അനുഭാവികളുടെയും സംരക്ഷണം ഉറപ്പാക്കുവാനുള്ള എല്ലാ നടപടികളും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവും. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എന്റെ പ്രഥമ പരിഗണന ആ വിഷയത്തിന് തന്നെയായിരിക്കുമെന്ന് ഈ അവസരത്തിൽ ഉറപ്പു നൽകുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam