
ദില്ലി: വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ കെ സുധാകരനും വി ഡി സതീശനും ദില്ലിയില്‍. പത്ത് ജൻപഥിലെത്തിയ ഇരുവരും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസ്, 2021ലെ വിജിലന്‍സ് കേസ്, പുനര്‍ജനി ഭവനപദ്ധതിയുടെ പേരിലെ വിജിലന്‍സ് അന്വേഷണം. സര്‍ക്കാര്‍ കേസുകള്‍ മുറുക്കുമ്പോള്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാനാണ് കെ സുധാകരനും, വിഡി സതീശനും ദില്ലിയിലെത്തിയിരിക്കുന്നത്. കേസുകള്‍ രാഷ്ട്രീയ പ്രേരിതമെന്നാണ് ഇരുവരും വാദിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കേറ്റുകളുടെ പേരില്‍ സിപിഎം പ്രതിരോധത്തിലായപ്പോള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട പഴയ കേസുകള്‍ വീണ്ടും കുത്തിപ്പൊക്കിയെന്നാണ് ആക്ഷേപം. പത്ത് ജന്‍പഥില്‍ സോണിയാ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ഇരുവരും കാണും. ഇതിന് മുന്നോടിയായി എഐസിസി ആസ്ഥാനത്തെത്തി കെ സി വേണുഗോപാലിനെയും, കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വറിനെയും നേതാക്കള്‍ കണ്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെടില്ലെങ്കിലും, ഗ്രൂപ്പ് കളി രൂക്ഷമായ സാഹചര്യവും നേതൃത്വത്തെ ധരിപ്പിക്കും.
Also Read : ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ്; നിയമപ്രക്രിയയുടെ ദുരുപയോഗം: അപലപിച്ച് എൻബിഡിഎ
സുധാകരനും സതീശനുമൊപ്പമാണ് നേതൃത്വമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കേസുകളുടെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ കെ സുധാകരന്‍ നേരത്തെ ഹൈക്കമാന്‍ഡ് നേതൃത്വത്തെ സന്നദ്ധത അറിയിച്ചിരുന്നു. തുടരാനാണ് നേതൃത്വം നിര്‍ദ്ദേശിച്ചത്. സുധാകരന്‍ തുടരുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് എതിര്‍പ്പില്ലെന്നും എഐസിസി മനസിലാക്കി. എന്നാല്‍ സുധാകരന്‍ മാറേണ്ടി വന്നാലുള്ള സാഹചര്യത്തെ കുറിച്ചും ഹൈക്കമാന്‍ഡ് വിലയിരുത്തുിയെന്നാണ് സൂചന.
Also Read : നാടുകാണാതെ 20 ദിവസം, അരികെ മറ്റൊരു ആനക്കൂട്ടം; പുതിയ സ്ഥലവുമായി നന്നായി ഇണങ്ങി അരിക്കൊമ്പൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam