'ഇത്രയും കൂറുള്ള സേവകനെ ആര്‍എസ്എസിന് കിട്ടിയിട്ടുണ്ടാകില്ല'; പിണറായി ബിജെപിയുടെ വിശ്വസ്ത ഭൃത്യനെന്ന് സുധാകരൻ

By Web TeamFirst Published Sep 28, 2022, 10:25 AM IST
Highlights

ലാവ്‌ലിൻ കേസ് ഓരോ തവണയും വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ്‌ നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികൾക്കൊരു ദയനീയ കാഴ്ചയാണ്.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെന്ന് വിളിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം സഹതപിക്കുകയാണെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലാവ്‌ലിൻ കേസ് ഓരോ തവണയും വാർത്തകളിൽ നിറയുമ്പോൾ കോൺഗ്രസ്‌ നേതാക്കളെ പുലഭ്യം പറഞ്ഞ്, അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികൾക്കൊരു ദയനീയ കാഴ്ചയാണ്.

ഇത്രയും കൂറുള്ള മറ്റൊരു സേവകനെ ഇന്ത്യയിലെ ആര്‍എസ്എസ് നേതൃത്വത്തിന് ഇന്നുവരെ കിട്ടിയിട്ടുണ്ടാകില്ല. വെറുതെയൊന്ന് ഭീഷണിപ്പെടുത്തിയാൽ ഉത്തരേന്ത്യ മുതൽ കന്യാകുമാരി വരെ നിർത്താതെ ഓടുന്ന, ഒരു കേസ് ഡയറി ഉയർത്തി കാണിച്ചാൽ സമനില തെറ്റിയ പോലെ ആര്‍എസ്എസിന്‍റെ ശത്രുക്കൾക്കെതിരെ എന്തും വിളിച്ചു കൂവുന്ന മറ്റൊരു അടിമ രാഷ്ട്രീയക്കാരൻ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഈ നാട്ടിലെ സാധാരണക്കാരോട് സംവദിച്ച്, അവരുടെ പ്രശ്നങ്ങൾ മനസിലാക്കി രാഹുൽ ഗാന്ധി എന്ന ജനനായകൻ നടന്നു നീങ്ങുകയാണ്. അതിൽ വിറളി പൂണ്ട ബിജെപി ദേശീയ നേതൃത്വം, തങ്ങളുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെ കളത്തിലിറക്കിയാണ് രാഹുലിനെ പുലഭ്യം പറയുന്നത്. കോൺഗ്രസിന്‍റെ ദേശീയ നേതാക്കൾ മറുപടി പറയാൻ മാത്രമുള്ള പ്രാധാന്യമൊന്നും പിണറായി വിജയനില്ലെന്നും സുധാകരന്‍ പരിഹസിച്ചു.

നെഹ്‌റു കുടുംബത്തിലെ ഒരാളുടെയെങ്കിലും പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും താങ്കളെപ്പോലൊരു ക്രിമിനൽ നേതാവിനില്ല. സ്വന്തം പാർട്ടി ഓഫീസുകൾക്ക് മീതെ, രാഹുലിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന ജനങ്ങളാണ് താങ്കൾക്കുള്ള മറുപടിയെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ കറുത്ത ബാനർ ഉയര്‍ന്നിരുന്നു.

പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനർ. ഇതേ കെട്ടിടത്തിൽ യാത്ര കാണാൻ നിരവധി സ്ത്രീകൾ കയറി നില്‍ക്കുന്നതിന്‍റെ ചിത്രമടക്കം വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും വലിയ ചര്‍ച്ചയായി മാറിയിരുന്നു. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയായിരുന്നു ബല്‍റാമിന്‍റെ കുറിപ്പ്.

'ചെകുത്താന്മാരെ പാലും ചോരയുമൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാട്'; ഇഎംഎസിനെതിരെ വി ടി ബല്‍റാം

click me!