ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ഒന്നാം പ്രതിയുടെ ഭാര്യയുമായി ഡ്രൈവർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നും, ഇത് ഭീഷണിപ്പെടുത്തി പറയിപ്പിച്ച് മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് റൂറൽ പരിധിയിലെ കാക്കൂർ ഒല്ലോട്ടുകണ്ടിയിൽ നൈജിൽ സായിമിനെയാണ് (21) ആക്രമിച്ചതായി പരാതി. ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരെയും പ്രതികളായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ മെഹനാസുമായി അകന്ന് എടയപ്പുറത്തെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന യുവതിയുടെ ടാക്സിയാണ് നൈജിൽ ഓടിക്കുന്നത്. കോട്ടപ്പുറത്തെ ഫ്ലാറ്റിൽ സുഹൃത്ത് സെബിലിനൊപ്പമാണ് നൈജിൽ താമസിച്ചിരുന്നത്.

നൈജിലിനും കാർ ഉടമയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഭീഷണിപ്പെടുത്തി പറയിപ്പിച്ചതും പ്രതികൾ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒന്നിന് രാത്രി 8.30ഓടെ കാർ യുവതിക്ക് കൈമാറുന്നതിനായി നൈജിൽ സെബിലിനൊപ്പം കാറുമായി എടയപ്പുറത്ത് എത്തിയപ്പോഴാണ് പ്രതികൾ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നതിനാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കാർ സ്വന്തമായി പണം ചെലവഴിച്ച് വാങ്ങിയതാണെന്നും അത് ഭാര്യയുടെ പേരിലായതിനാൽ വിട്ടുകൊടുക്കില്ലെന്നും മെഹനാസ് വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.