
കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മുൻ കെപിസിസി പ്രസിഡൻ്റും നിലവിലെ എംപിയുമായ കെ. സുധാകരൻ. താൻ മത്സരിക്കുന്നത് കണ്ണൂർ ജില്ലയിൽ ഉടനീളം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രധാന വാദം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നയത്തിൽ ഇളവ് വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. സുധാകരൻ്റെ നിലപാടിനെ അനുകൂലിച്ച് കണ്ണൂരിൽ അനുയായികൾ പോസ്റ്ററുകൾ പതിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ വൈകാരികമായ പ്രതികരണങ്ങൾ ഉയർത്തുകയും ചെയ്തതോടെ വിഷയം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
കെ. സുധാകരനെ പിന്തിരിപ്പിക്കാനുള്ള തീവ്രമായ ശ്രമങ്ങളിലാണ് കെപിസിസി നേതൃത്വം. നിലവിലെ സാഹചര്യത്തിൽ സുധാകരനെ അനുനയിപ്പിക്കാൻ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ചകൾ നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. തിങ്കളാഴ്ച രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖർഗെയുമായും നടത്തുന്ന കൂടിക്കാഴ്ചയിൽ സുധാകരൻ തന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കും. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയാണെങ്കിൽ, കണ്ണൂരിൽ സുധാകരൻ നിർദ്ദേശിക്കുന്ന മറ്റൊരാളെ പരിഗണിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാവുമോ എന്നും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. മറ്റന്നാൾ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തേക്കും.
തൃശൂർ ജില്ലയിലെ നാട്ടികയിൽ സി.സി. മുകുന്ദൻ എംഎൽഎയെ തന്നെ രംഗത്തിറക്കാനുള്ള നീക്കവുമായി കോൺഗ്രസ് മുന്നോട്ട് പോകുകയാണ്. സിപിഐയിൽ നിന്നും പുറത്താക്കപ്പെട്ട മുകുന്ദൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന. എന്നാൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഈ തീരുമാനത്തിന് ശക്തമായ എതിർപ്പുണ്ട്. കാലങ്ങളായി തങ്ങൾക്കെതിരെ നിന്ന നേതാവിനെ പെട്ടെന്ന് സ്വീകരിക്കുന്നതിലെ അതൃപ്തിയാണ് പ്രവർത്തകർ പ്രകടിപ്പിക്കുന്നത്. ഈ പ്രാദേശിക എതിർപ്പുകൾ മറികടന്ന് മുകുന്ദനെ സ്ഥാനാർത്ഥിയാക്കുന്നത് മണ്ഡലത്തിലെ വോട്ടിംഗിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും മുന്നണിക്കുള്ളിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam