
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പൊലീസ് ആക്ട് വഴിയൊരുക്കുക. ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണിത്.
അഭിപ്രായ സ്വാതന്ത്ര വിഷയത്തിൽ 2015-ൽ സുപ്രീംകോടതി ശക്തമായ നിലപട് എടുത്തപ്പോൾ അന്ന് അതു സ്വഗതം ചെയ്ത ആളാണ് പിണറായി വിജയൻ. ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാനുള്ള നീക്കമായി ഇതു മാറിയിരിക്കുന്നു. സർക്കാരിന് എതിരായ ആരോപണങ്ങളിൽ നിന്നും രക്ഷ നേടാനുള്ള നീക്കമാണിത്.
ഇപ്പൊൾ തന്നെ പൊലീസിനെ സർക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ നിലവിൽ ഉള്ള സംവിധാനം ഉപയോഗിക്കാത്ത സർക്കാരാണിത്. പൊലീസ് ആക്ട് പരിഷ്കാരത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം. രമേശും മുല്ലപ്പള്ളിയും ഇതിനെ ചോദ്യം ചെയ്യാത്തത് എന്തു കൊണ്ടാണ്.
കിഫ്ബിയിൽ ഐസക് വീണിടത്ത് കിടന്നു ഉരുളുകയാണ്. മസാല ബോണ്ടിൽ അന്വേഷണം വരും എന്ന ഭയത്താലാണ് ഐസക് സിഎജി റിപ്പോർട്ട് ചോർത്തിയത്. കിഫ്ബി അന്വേഷിക്കപ്പെടും എന്ന ഐസക് മുൻകൂട്ടി കണ്ടു. കിഫ്ബിയിൽ നടക്കുന്നത് അഴിമതിയാണ്. ഇതിൽ ധനകാര്യ മന്ത്രിക്ക് പങ്കുണ്ട്. വ്യക്തമായ ഗൂഢാലോചനയുണ്ട്.
തോമസ് ഐസക് അഴിമതിക്ക് കളമൊരുക്കുകയാണ് ചെയ്തത്. ടെൻഡർ മാനദണ്ഡങ്ങളൊന്നും സർക്കാർ പാലിക്കുന്നില്ല. ഐസക് നടത്തുന്നത് ഒന്നാന്തരം അഴിമതിയാണ്. കിഫ്ബിയിൽ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേന്ദ്ര ഏജൻസികളെ ആരോപണം ഉന്നയിച്ച് തുരത്താം എന്നു കരുതേണ്ട. രണ്ട് മന്ത്രിമാർക്കെതിരെ ഭൂമി ഇടപാട് സംബന്ധിച്ച് ഉയർന്ന ആരോപണത്തിൽ എന്തു കൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.ലൈഫ് പദ്ധതിയെ ആരും തടസപ്പെടുത്തിയില്ല. കരാറുകാരൻ തന്നെ പദ്ധതി ഉപേക്ഷിച്ച് ഓടി പോയതാണ്. ജയിലിൽ പോയാലും താൻ അഴിമതിക്കെതിരെ ശബ്ദം ഉന്നയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam