
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയുടെ പേരിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ഇരുമുന്നണികളും സ്വീകരിക്കുന്നു. രാഹുൽ ഗാന്ധിയുടെ നയം ശബരിമലയിൽ വിശ്വാസികൾക്ക് എതിരായിരുന്നെങ്കിൽ യുഡിഎഫ് ഇപ്പോൾ നിയമം കൊണ്ടുവരുമെന്നാണ് പറയുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഒരു കോൺഗ്രസുകാരനെതിരെ പോലും ശബരിമല സമരത്തിൽ കേസുണ്ടായിട്ടില്ല. സമരം ചെയ്തതും സര്‍ക്കാനെ മുട്ടുമടക്കിപ്പിച്ചതും ബിജെപിയാണ്. ജനിക്കുമ്പോൾ എല്ലാവരും ഹിന്ദുക്കളാണെന്ന് പറയുന്നത് സ്വാഗതാർഹമാണ്. വിശ്വാസികളെ കാണാതെ പോകാനാകില്ല എന്നാണ് പുതിയ നിലപാട് എങ്കിൽ ശബരിമല കേസുകൾ പിണറായി പിൻവലിക്കണം. ശബരിമല നിലപാട് തെറ്റായിപോയെന്ന് പിണറായി പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഭക്ഷണത്തെ വരെ വർഗീയ വത്കരിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. ആദ്യം വസ്ത്രത്തിലായിരുന്നു മതവത്കരണമെങ്കിൽ ഹലാൽ ഭക്ഷണശാലകളാണിപ്പോൾ. ഹലാൽ ഭക്ഷണം മതതീവ്രവാദികളുടേതാണെന്ന് പറഞ്ഞ സുരേന്ദ്രൻ എന്താണ് ഇക്കാര്യത്തിൽ എൽഡിഎഫ്, യുഡിഎഫ് നിലപാടെന്നും ചോദിച്ചു.
ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പദ്ധതികളും വികസനവും കൊടുക്കുന്നു. അതിൽ തന്നെ മുസ്ലീംസമുദായത്തിന് അനർഹമായി കൊടുക്കുമ്പോൾ ക്രിസ്ത്രീയ സമുദായത്തിന് കിട്ടുന്നില്ല. ഇക്കാര്യത്തിൽ ഇടത് വലത് നിലപാടെന്താണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam