
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ് വഞ്ചനയുടെ ആൾരൂപമാണെന്നെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോർജിന്റെ ആരോപണം നാടകമാണ്. ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.
ഇത്തരം നാടകങ്ങൾ വീണാ ജോർജിന് പുത്തരിയല്ല. ഇതിന് മുമ്പ് കുവൈത്തിലേക്ക് യാത്രാ അനുമതി ലഭിക്കാതെ വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വെച്ചത് മലയാളികൾ മറന്നിട്ടില്ല. വിദേശത്ത് ദുരന്ത മുഖത്ത് കേന്ദ്രസർക്കാരാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നിരിക്കെ അധികാരദുർവിനിയോഗം നടത്താനായിരുന്നു അന്ന് മന്ത്രി ശ്രമിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ അനുമതി തേടണം എന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്ചയ്ക്കുള്ള കത്ത് വൈകി നൽകിയത് മന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്. ആശാവർക്കർമാരുടെ സമരത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
സംസ്ഥാന മന്ത്രിയുടെ അലംഭാവത്തെ തുറന്നു കാണിക്കേണ്ട പ്രതിപക്ഷമായ കോൺഗ്രസ് അവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ അടുത്ത ആഴ്ച വീണയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ജെപി നദ്ദ പക്വമായ നിലപാടാണ് സ്വീകരിച്ചത്. ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കുകയാണ് വീണാ ജോർജും സർക്കാരും ചെയ്യുന്നത്. സമരക്കാരുമായുള്ള ചർച്ചയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നാണക്കേടാണ്. സംസ്ഥാന വിഷയമാണ് ആരോഗ്യം എന്നിരിക്കെ ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കർത്തവ്യമാണ്. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സമരക്കാരുടെ ആവശ്യം പരിഗണിക്കാതെ തയ്യാറാകാതെ കേന്ദ്രത്തിനെ പഴിചാരാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam