144 പ്രഖ്യാപിച്ചത് അധികാര ദുർവിനിയോഗം, എന്തൊക്കെ കിട്ടിയെന്ന് ചെന്നിത്തല പറയട്ടെയെന്നും കെ സുരേന്ദ്രൻ

By Web TeamFirst Published Oct 2, 2020, 12:25 PM IST
Highlights

ജനവികാരം എതിരാകുമെന്ന് സർക്കാർ ഭയക്കുന്നു. ലാവ്ലിൻ, ലൈഫ് മിഷൻ കേസുകളിലെ അന്വേഷണം സംസ്ഥാന സർക്കാർ ഭയക്കുന്നു. ചെന്നിത്തലയുടേത് സാമന്ത പ്രതിപക്ഷമാണ്

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 144 പ്രഖ്യാപിച്ചത് അധികാര ദുർവിനിയോഗമാണെന്നും പ്രഖ്യാപനം നിയമ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡ് ഭീഷണിയുള്ള സ്ഥലത്ത് അടച്ചിടാം. എന്നാൽ സംസ്ഥാനം മുഴുവൻ അടച്ചിടാനുള്ള നീക്കം മറ്റ് പല ഉദ്ദേശത്തോടെയും ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ജനവികാരം എതിരാകുമെന്ന് സർക്കാർ ഭയക്കുന്നു. ലാവ്ലിൻ, ലൈഫ് മിഷൻ കേസുകളിലെ അന്വേഷണം സംസ്ഥാന സർക്കാർ ഭയക്കുന്നു. ചെന്നിത്തലയുടേത് സാമന്ത പ്രതിപക്ഷമാണ്. ചെന്നിത്തലയെ പോലെ 144 അംഗീകരിക്കാൻ കഴിയില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ചെന്നിത്തലയ്ക്ക് ഐ ഫോൺ സമ്മാനമായി കിട്ടിയെന്ന ആരോപണത്തിൽ, എന്തൊക്കെയാണ് കിട്ടിയതെന്ന് ചെന്നിത്തല തന്നെ പറയട്ടെയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിച്ച് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ രംഗത്ത് വന്നു. ഓരോ ജില്ലകളിലെയും സാഹചര്യം നോക്കി ആൾക്കൂട്ടങ്ങൾക്കുള്ള വിലക്കിൽ കലക്ടർമാർ പ്രത്യേകം ഉത്തരവിറക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയന്ത്രണം നിലവിൽ വന്നാൽ പൊലീസ് ശക്തമായി ഇടപെടുമെന്ന് ഡിജിപി  വ്യക്തമാക്കി.

കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവ് ഇടയാക്കിയത് പലവിധ വ്യാഖ്യാനങ്ങൾക്കാണ്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്ന ഉത്തരവിൽ വിവാഹങ്ങൾക്കും മരണത്തിനും മാത്രമായിരുന്നു ഇളവ്. ആരാധനാലയങ്ങൾക്കും ഓഫീസുകൾക്കും അടക്കം സംസ്ഥാനത്താകെ ആൾക്കൂട്ട വിലക്കും നിരോധനാജ്ഞയുമാണോയെന്ന തരത്തിൽ ചർച്ചകൾ സജീവമായി. ഏതൊക്കെ മേഖലകളിൽ എന്നതടക്കം നിയന്ത്രണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഉത്തരവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് റവന്യുമന്ത്രിയുടെ വിശദീകരണം   

വൈകീട്ടോടെ ജില്ലാ കളക്ടർമാരുടെ വ്യക്തമായ ഉത്തരവ് ഇറങ്ങും. ആൾക്കൂട്ടങ്ങളിലൂടെ കൊവിഡ് സൂപ്പർ സ്പ്രെഡിനുള്ള സാധ്യത തടയാൻ ശക്തമായ നടപടികളുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് പുറത്തുപോകുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നിരിക്കെ, ഓഫീസുകളിൽ പോകുന്നവർക്ക് ഇളവ് ഉണ്ടാകുമോയെന്നത് വ്യക്തമല്ല. 15 മുതൽ സ്ളൂകൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മാർഗ്ഗനി‍ർദ്ദേശമുണ്ടെങ്കിലും കേരളം ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഈ ആഴ്ചയിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയാകും 15 മുതലുള്ള അൺലോക്കിലെ സംസ്ഥാന തീരുമാനം.

click me!