'രാജ്ഭവൻമാർച്ചിൽ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ജീവന്‍ വച്ചതില്‍ സന്തോഷം' കെസുരേന്ദ്രന്‍

By Web TeamFirst Published Nov 25, 2022, 5:11 PM IST
Highlights

റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. ഇതവസാനിപ്പിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം:രാജ്ഭവൻമാർച്ചിൽ പങ്കെടുത്ത സര്‍ക്കാര്‍ജീവനക്കാര്‍ക്കെതിരായ നടപടിക്ക് ജീവന്‍ വച്ചതില്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന പ്രസി‍ഡണ്ട് കെസുരേന്ദ്രന്‍.റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. ഇതവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണ്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം എന്നതുകൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസ്സവുമാണ്. കേരളത്തിൽ പതിറ്റാണ്ടുകളായി ഇത് നിർബാധം തുടരുകയാണ്. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. പാവപ്പെട്ട ജനങ്ങൾ സർക്കാർ ആപ്പീസുകളിൽ നിരവധി ആവശ്യങ്ങൾക്കായി നിരന്തരം കയറിയിറങ്ങുകയാണ്. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നത്. ഇതവസനാപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി. ജെ. പി തുടങ്ങിവെച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നു എന്നുവേണം കണക്കാക്കാൻ.

രാജ്ഭവൻ മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചപ്പോൾ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തെളിവുകൾ ചീഫ് സെക്രട്ടറിക്കുനൽകിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ബഹു. ഗവർണ്ണർക്ക് പരാതി നൽകിയത്. ഏതായാലും നടപടികൾക്കു ജീവൻവെച്ചുതുടങ്ങിയതിൽ സന്തോഷം. എന്നാൽ ഇനിയും തുടർ നടപടികൾ വേണ്ടിവരുമെന്നുറപ്പ്. ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കൾ നിർബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നേതാക്കൾക്കെതിരെ നടപടിയുമായി നീങ്ങിയത്. സർക്കാരുദ്യോഗസ്ഥർ അവിവേകപൂർവ്വമായ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പുതൊഴിലാളികളെ തൊഴിൽ സമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും. അതും അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു

click me!