
തിരുവന്തപുരം: എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി പറഞ്ഞത് കേരളത്തിലെ മഹാഭൂരിപക്ഷത്തിന്‍റെ മനഃസാക്ഷിയുടെ വാക്കുകളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇത്തരത്തിൽ ബിജെപിയിലേക്ക് ആരുവന്നാലും സ്വാഗതം ചെയ്യുമെന്നും അത് സ്ഥാനമാനങ്ങൾ നോക്കിയാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
നരേന്ദ്രമോദി രാജ്യത്തിന്‍റെ പുരോഗതിക്കായി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി ന്യൂസ് അവറിൽ ആവർത്തിച്ചു. മോദി ആത്മാർത്ഥതയുള്ള നേതാവാണ്. വികസനത്തിന്‍റെ രാഷ്ട്രീയം തിരിച്ചറിയാനും തലമുടിനാരിഴ കീറിയുള്ള സ്വയം വിമർശനത്തിനും തയ്യാറായില്ലെങ്കിൽ കോൺഗ്രസ് ഇനിയും തിരിച്ചടി നേരിടുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ ചട്ടക്കൂടിന് അകത്തുനിന്ന് പ്രവർത്തിച്ചതുകൊണ്ട് ഇത് പരസ്യമായി പറയാനായില്ല. സ്വന്തമായ ബോധ്യങ്ങൾ ചിലപ്പോൾ മറച്ചുവച്ച് പ്രവർത്തിക്കേണ്ടിവരും. കോൺഗ്രസിനുവേണ്ടി തെരഞ്ഞെടുപ്പുകാലത്ത് സംസാരിക്കേണ്ടി വന്നത് രാഷ്ട്രീയമായ ബാധ്യതയായിരുന്നു. നരേന്ദ്രമോദിയുടെ വിജയത്തിന് അടിസ്ഥാനം അദ്ദേഹം നടത്തിയ വികസനപ്രവർത്തനങ്ങളാണ് എന്ന തന്‍റെ നിലപാടിൽ മാറ്റമില്ല.
മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയിലും ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam