lokayukta : തക്ക പ്രതിഫലം കിട്ടിയാൽ ആർക്കെതിരെയും എന്ത് കടും കയ്യും; ലോകയുക്തക്കെതിരെ ഗുരുതര ആരോപണവുമായി ജലീൽ

Published : Jan 30, 2022, 12:57 PM ISTUpdated : Jan 30, 2022, 02:55 PM IST
lokayukta : തക്ക പ്രതിഫലം കിട്ടിയാൽ ആർക്കെതിരെയും എന്ത് കടും കയ്യും; ലോകയുക്തക്കെതിരെ ഗുരുതര ആരോപണവുമായി ജലീൽ

Synopsis

പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

തിരുവനന്തുപുരം: ലോകയുക്ത (Lokayukta) ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുൻമന്ത്രി കെ ടി ജലീൽ (K T Jaleel). തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ആക്ഷേപം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപ്പെടുത്താൻ സഹോദര ഭാര്യക്ക് എംജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീൽ ആരോപിച്ചു. നേരിട്ട് പേര് പറയുന്നില്ലെങ്കിലും ജലീൽ നൽകുന്ന സൂചനകളെല്ലാം ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയാണ്. ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിൻ്റെ പരസ്യവെല്ലുവിളിയാണിതെന്നും ജലീൽ സർക്കാറിൻ്റെ ചാവേറാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ലോകായുക്ത ഓർഡിനൻസിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് ജലീലിൻ്റെ കടുത്ത ആരോപണം. ലോകായുക്ത ഭേദഗതിയെ ന്യായീകരിക്കാനുള്ള ഫേസ്ബുക്ക് പോസ്റ്റിലുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ അതീവ ഗൗരവമേരിയ വ്യക്തിപരമായ ആരോപണങ്ങൾ. മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമവുമായി ബന്ധപപെട്ട് കേരളത്തിൽ നടന്നത്. യുഡിഎഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്നും രക്ഷപ്പെടുത്താൻ സ്വന്തം സഹോദരി ഭാര്യക്ക് എംജി യൂണിവേഴ്സിറ്റി വിസി പദവി വിലപേശി വാങ്ങിയ ഏമാൻ എന്നാണ് വിമർശനം.

മൂന്ന് കേന്ദ്ര ഏജൻസികൾ അരിച്ചുപെറുക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേട് കണ്ടെത്താതെ പത്തി മടക്കി പിൻവാങ്ങിയപ്പോൾ പിണറായി സർക്കാറിനെ പിന്നിൽ നിന്നും കുത്താൻ യുഡിഎഫ് പുതിയ കത്തി കണ്ടെത്തിയാണ് ലോകായുക്തയെ കുറിച്ചുള്ള അടുത്ത ആരോപണം. കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ അംഗമായി കോൺഗ്രസ് നിർദ്ദേശിച്ച മാന്യനെ ഇപ്പോഴുള്ള പദവിയിൽ പന്തീരാണ്ട് കാലം ഇരുത്തി ഇടത് സർക്കാറിനെ അസ്തിരപ്പെടുത്താനാണ് യുഡിഎഫ് പടപ്പുറപ്പാടെന്നാണ് കുറ്റപ്പെടുത്തൽ.

ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മഹാത്മാഗാന്ധിയുടെ കയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. UDF നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.
 
മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ UDF പുതിയ ''കത്തി'' കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോൺഗ്രസ് നിർദ്ദേശിച്ച "മാന്യനെ" ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കരിനെ അസ്ഥിരപ്പെടുത്താനാണ് UDF നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങൾ കൽപ്പിക്കില്ല.
2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14 ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിൻ്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. "ജാഗരൂഗരായ" കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ'' എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്തെ ലോക്കൽ കേന്ദ്രങ്ങളിൽ ഇന്ന് രാത്രി സിപിഎമ്മിൻ്റെ പന്തം കൊളുത്തി പ്രകടനം; പ്രതിഷേധം തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ
ബസ് സര്‍വീസിന്‍റെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ കൊലപാതകം; റിജു വധക്കേസിൽ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും