'സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനം'; ഉപദേശിച്ചത് പിണറായി: വൈപ്പിനിൽ കണ്ട വിൽപവർ വാഴ്ത്തിയും കെ വി തോമസ്

By Web TeamFirst Published Apr 9, 2022, 6:46 PM IST
Highlights

ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് പിണറായി വിജയനാണ്. വന്നത് കോണ്‍ഗ്രസിന് കരുത്തായെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലാകുമെന്നും കെ വി  തോമസ്.

കണ്ണൂര്‍: വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ (cpim seminar) പങ്കെടുത്ത് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് (k v thomas). മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസിനെ തിരുത്തിയുമായിരുന്നു കെ വി തോമസിന്‍റെ പ്രസംഗം. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ് പ്രസംഗം ആരംഭിച്ചത്. സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണ്. താനിപ്പോഴും കോൺഗ്രസുകാരനാണ്. സെമിനാറിൽ പങ്കെടുത്തതിൽ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് പിണറായി വിജയനാണ്. വന്നത് കോണ്‍ഗ്രസിന് കരുത്തായെന്ന് സഹപ്രവര്‍ത്തകര്‍ക്ക് മനസിലാകും. രാഹുല്‍ പാര്‍ലമെന്‍റില്‍ പറഞ്ഞത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ തള്ളിപ്പറയരുതെന്നും കെ വി തോമസ് പറ‍ഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും കെ വി തോമസ് സംസാരിച്ചു. പിണറായി കേരളത്തിന്‍റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതില്‍ തനിക്ക് അനുഭവമുണ്ട്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കൊവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണ്. കൊവിഡിലെ കേന്ദ്രസമീപനം നമ്മള്‍ കണ്ടതാണെന്നും കെ വി തോമസ് പറഞ്ഞു. 

കെ റെയിലിനെ അനുകൂലിച്ചും കെ വി തോമസ് സംസാരിച്ചു. സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്. പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു. കേന്ദ്രം ഗവര്‍ണര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെയും ബിജെപി ഉപയോഗിക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും ഒന്നിക്കണം. ഇല്ലെങ്കില്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതെയാകുമെന്നും കെ വി തോമസ് പറഞ്ഞു.

click me!