ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും ആ പ്രോട്ടോക്കോൾ പാലിക്കാൻ ഉദ്ഘാടന പരിപാടിയിൽ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതിനാലാണ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് എന്നാണ് സുരേഷ് ​ഗോപിയുടെ വിശദീകരണം

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടെന്നും ആ പ്രോട്ടോക്കോൾ പാലിക്കാൻ ഉദ്ഘാടന പരിപാടിയിൽ കഴിയുമായിരുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതിനാലാണ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് എന്നാണ് സുരേഷ് ​ഗോപിയുടെ വിശദീകരണം. അക്കാര്യം പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്ക് മനസിലായെന്നും മന്ത്രി പറയുന്നു.

16 കോച്ചുകളായി ഉയർത്തിയ ട്രെയിനിന്റെ സർവീസ് ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു പ്രതിഷേധം. എറണാകുളം സൗത്ത് സ്റ്റേഷനിലെ വേദിയിലാണ് ബിജെപി നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് അറിയിച്ച് ബിജെപി നേതൃത്വം തന്നെ പിന്നീട് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.