
കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണിത്. വിദ്യ ഇപ്പോൾ ഇടക്കാല ജാമ്യത്തിലാണ്. ഇന്നലെ ഹോസ്ദുർഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പൊലീസ് ഹാജരാക്കിയ രേഖകളും റിപ്പോർട്ടും വിശദമായി പരിശോധിക്കേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കരിന്തളം ഗവ. കോളേജിൽ കഴിഞ്ഞ അധ്യയന വർഷം വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവിടെ ജോലി ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
Read More: കരിന്തളം കോളേജ് വ്യാജരേഖാ കേസ്: കെ വിദ്യക്ക് ഇടക്കാല ജാമ്യം, 30 ന് കോടതിയിൽ ഹാജരാകണം
അതേ സമയം, വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിലാണെന്നും മറ്റാരുടെയും സഹായം കിട്ടിയില്ലെന്നുമാണ് വിദ്യയുടെ മൊഴിയെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. സർട്ടിഫിക്കറ്റിന്റെ അസ്സൽ നശിപ്പിച്ചുവെന്നും വിദ്യ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർഡ് ഡോ ജയ്സണെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കോടതിയിൽ കുറ്റങ്ങളെല്ലാം വിദ്യ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വ്യാജരേഖാ കേസിൽ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.