
തിരുവനന്തപുരം: ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷമായ മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ. കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്ന് വി മുരളീധരന്റെ പ്രസ്താവനയോട് ദേവസ്വം മന്ത്രി പ്രതികരിച്ചു.
കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കാര്യങ്ങൾ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാരിന്റെ തീരുമാനം കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചർച്ച ചെയ്താണ് തീരുമാനം എടുത്തത്.
മുരളീധരന്റെ അവസ്ഥ ഹാ കഷ്ടം എന്നല്ലാതെ പറയാനാവില്ല. ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കേന്ദ്രസഹമന്ത്രി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പോസ്റ്റിട്ടത്. ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ല. ദൈവ വിശ്വാസമില്ലാത്ത സർക്കാർ, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വി മുരളീധരൻ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam