ഈ സംഭവത്തിൽ, പയ്യന്നൂരിലെ ബസ് യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചും യുവാവിന്റെ മരണത്തിൽ സങ്കടം രേഖപ്പെടുത്തിയും യുവതി രംഗത്തെത്തി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവാവ് കടുത്ത മാനസിക സങ്കടത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

കോഴിക്കോട്: ബസിൽ വെച്ച് തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി രംഗത്ത്. പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സങ്കടത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. യുവതി നടത്തിയത് വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്നും ഒരു പ്രശ്നത്തിലും ഇടപെടാത്ത ആളായിരുന്നു ദീപക്കെന്നും ബന്ധുക്കൾ ആരോപിച്ചു. യുവതി വീഡിയോ സോഷ്യൽ മീഡിയ കണ്ടന്റിന് വേണ്ടി ഉപയോഗിച്ചതാണോ എന്ന് ദീപക്കിന്റെ സുഹൃത്തുക്കൾ സംശയം പ്രകടിപ്പിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏഴ് വർഷമായി ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്.

യുവതിയുടെ വിശദീകരിണം

പയ്യന്നൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് പയ്യന്നൂര്‍ ബസ് സ്റ്റാൻഡിലേക്കുള്ള ബസിലായിരുന്നു ഞാൻ. എന്റെ മുന്നിലായിരുന്നു അയാൾ ഉണ്ടായിരുന്നത്. അയാളുടെ മുന്നിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖവും ഭാവവും കണ്ടപ്പോൾ, എനിക്ക് മനസിലായി, ഭയങ്കര ഡിസ്കംഫര്‍ട്ടായിട്ടാണ് നിൽക്കുന്നതെന്ന്. ഞാൻ അവരോട് ഒന്നും ചോദിച്ചില്ല, ഞാൻ ഫോൺ കാമറ ഓണാക്കി പിടിച്ചു. എന്നാൽ ഞാൻ റെക്കോര്‍ഡ് ചെയ്തിരുന്നില്ല. കണ്ട സമയത്ത് കൂളായിട്ട് നിന്നു. പിന്നെ തിരക്കൊഴിഞ്ഞു, അപ്പോഴേക്കും ബസ് സ്റ്റാൻഡിലേക്കെത്തി. അയാൾ തൊട്ടുരുമ്മി നിൽക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ, പിന്നെയും വീഡിയോ ഓൺ ചെയ്തു. ഇറങ്ങുന്ന സമയത്ത് അയാളുടെ പിന്നിൽ ഞാനാണ് ഉണ്ടായിരുന്നത്. എന്റെ ശരീരത്തിലേക്ക് അയാളുടെ കൈ തൊടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് വീഡിയോയിൽ കാണാം. ഒരിക്കൽ മാറി നിന്നു. അയാൾ വീണ്ടും അത് ആവര്‍ത്തിച്ചു. പിന്നീട് എന്താ ചേട്ടാ കാണിക്കുന്നത് എന്ന ചോദിച്ചപ്പോൾ അയാൾ വേഗത്തിൽ നടന്നുപോയി. പിന്നീട് വടകര സ്റ്റേഷനിൽ പരിചയമുള്ള ഒരു പൊലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അഡ്രസ് പറയാനാണ് പറഞ്ഞത്. അങ്ങനെ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ആളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയക്കണമെന്നും ഞാൻ വീഡിയോക്കൊപ്പം കുറിച്ചിരുന്നു. എന്റെ കാര്യത്തിൽ തന്നെ 100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തന്നെ തൊടാൻ ശ്രമിക്കുകയാണ് ചെയ്ത്. അയാളുടെ മരണ വിവരം അറിഞ്ഞതിൽ സങ്കടമുണ്ടെന്നും യുവതി പറഞ്ഞു.