കര്‍ണാടക വെളളരിക്കാപ്പട്ടണമോ? മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ കടകംപളളി സുരേന്ദ്രൻ

By Web TeamFirst Published Dec 20, 2019, 12:43 PM IST
Highlights

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവമെന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തെ കടകംപളളി വിശേഷിപ്പിച്ചത്. കർണാടക സംസ്ഥാനം വെളളരിക്കാപ്പട്ടണമാണോയെന്നും കടകംകപളളി ചോദിച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവിൽ ഉണ്ടായ അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത് അപലപനീയമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവമെന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തെ കടകംപളളി വിശേഷിപ്പിച്ചത്.

കർണാടക സംസ്ഥാനം വെളളരിക്കാപ്പട്ടണമാണോയെന്നും കടകംകപളളി ചോദിച്ചു. നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം സംഘർഷത്തിലെത്തിയതിന് പിന്നിൽ മലയാളികളാണെന്ന കർണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ വ്യവസായ മന്ത്രി ഇപി ജയരാജൻ രംഗത്ത് വന്നിരുന്നു.

നരേന്ദ്ര മോദിയുടെ അടിച്ചമർത്തൽ നയമാണ് പ്രതിഷേധക്കാർക്ക് എതിരെ സ്വീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകരെ സർക്കാർ വേട്ടയാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കർണാടക ഗവൺമെൻറ് ചെയ്തിട്ടുള്ളത് തെറ്റായ കാര്യമാണ്. ഒരു മന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണ് ബസവരാജ്‌ ബൊമ്മൈ പറഞ്ഞത്.

സത്യപ്രതിജ്ഞ ലംഘനമാണിത്. ജനകീയ ഐക്യത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭാഷയും ജാതിയും അടിസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്. മലയാളി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്നും മന്ത്രി പ്രതികരിച്ചു.

click me!