കേരളം വിടും മുമ്പ് സ്വപ്‍ന കടകംപള്ളിയുടെ ഓഫീസിൽ വന്നോ എന്ന് പരിശോധിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വര്‍ണ്ണക്കടത്തില്‍ മറ്റൊരു മന്ത്രിക്കും ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അത് കടകംപള്ളിയാണെന്ന് ബിജെപിയുടെ വെളിപ്പെടുത്തല്‍.
കേരളം വിടും മുമ്പ് സ്വപ്‍ന കടകംപള്ളിയുടെ ഓഫീസിൽ വന്നോ എന്ന് പരിശോധിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. മറ്റൊരു മന്ത്രിക്കും സ്വപ്നയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നെങ്കിലും പേര് പരാമർശിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബിജെപിയുടെ നേരിട്ടുള്ള ആക്ഷേപം. ഇ പി ജയരാജന്‍റെ മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.