
കൊല്ലം: കടവൂർ ജയൻ വധക്കേസിൽ 9 പ്രതികളേയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഓരോ പ്രതികൾക്കും 71,500 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ തടവ് അനുഭവിക്കേണ്ടി വരും. കൊല്ലം ജില്ലാ സെഷൻസ് ജഡ്ജ് സുരേഷ്കുമാർ.സിയാണ് ശിക്ഷ വിധിച്ചത്. 7,8,9 പ്രതികൾ ആയുധം ഉപയോഗിക്കാത്തതിനാൽ 148 ഐപിസി പ്രകാരമുള്ള ശിക്ഷയില്ല. കായംകുളം കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുള്ള പ്രതികളെ വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി മുമ്പാകെ ഹാജരാക്കിയാണ് ശിക്ഷ വിധിച്ചത്.
ആർഎസ്എസ് പ്രവർത്തകനായിരുന്ന ജയൻ സംഘടന വിട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. 2012 ഫെബ്രുവരി ഏഴിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ജയന്‍ കൊല്ലപ്പെട്ടത്. കൊല്ലം കടവൂര്‍ ജങ്ഷനു സമീപം വച്ച് ഒന്‍പത് അംഗ സംഘം പട്ടാപ്പകലാണ് ജയനെ വെട്ടിക്കൊലപ്പെടുത്തിയത്. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒൻപത് പേരും കുറ്റക്കാരാണന്നാണ് കേസിൽ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. എല്ലാവർക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അന്ന് കോടതി വിധിച്ചിരുന്നു.
എന്നാൽ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച ആള്‍ കള്ളസാക്ഷിയാണന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നുമായിരുന്നു വാദം. തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസിൽ വാദം കേട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam