
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങൾ പരിശോധിക്കാനൊരുങ്ങി പൊലീസ്. 15 വർഷത്തോളം തുടർച്ചയായി ദുബായിൽ ഉണ്ടായിരുന്ന മാർട്ടിൻ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. തിരിച്ചറിയൽ പരേഡിൽ ഇന്ന് തീരുമാനമായേക്കും വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള പരിശോധനയാണ് നടക്കുന്നത്. മാർട്ടിന്റെ മൊബൈലിൽ ഫോണിൽ ഫോറൻസിക്ക് പരിശോധന പുരോഗമിക്കുകയാണ്.
ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. കേരളത്തെ നടുക്കി കൊച്ചി കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലുണ്ടായ തുടര്‍സ്ഫോടനങ്ങളില്‍ മൂന്ന് പേരാണ് മരിച്ചത്. മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ചത്. 25ഓളം പേർ ചികിത്സയിലാണ്. കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.
അതി ബുദ്ധിശാലിയാണ് മാര്‍ട്ടിനെന്നും ബോബ് നിര്‍മിച്ചത് മാര്‍ട്ടിന്‍ തന്നെയാണെന്നും പൊലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. യുഎപിഎ ചുമത്തിയതിനാല്‍ പ്രതിയെ കോടതി 30 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. മാര്‍ട്ടിന്‍റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam