
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാൻ ആകാത്ത നിലയിൽ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഇതേ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. അതേസമയം, ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി. അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാട് ഡൊമിനിക് മാർട്ടിൻ ആവർത്തിച്ചു. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.
പതിനഞ്ച് വർഷത്തിലേറെ കാലം ദുബായിൽ ജോലി ചെയ്ത ആളാണ് മാർട്ടിൻ. അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണം. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. സ്ഫോടന വസ്തുക്കൾ മാർട്ടിൻ പല സ്ഥലങ്ങളിൽ നിന്നാണ് വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ കൂടി പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യവും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാർട്ടിനെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാർട്ടിൻ കോടതിയിൽ വ്യക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam