
വയനാട്: തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവരങ്ങൾ ആരെങ്കിലും മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അത് അവരോടാണ് ചോദിക്കേണ്ടതെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളാടി മണ്ണിടിച്ചിൽ നടന്ന സ്ഥലം പ്രതിപക്ഷ നേതാവ് പിണറായി വിജയനൊപ്പം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
കേന്ദ്ര ഏജൻസികൾ ഉൾപ്പെടെയുള്ളവർ നൽകിയ ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചതെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മുൻപ് നൽകിയ റിപ്പോർട്ടുകളിൽ എന്തെങ്കിലും വീഴ്ചകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. കള്ളാടിയിലുണ്ടായത് അതിശക്തമായ മലയിടിച്ചിലാണെന്നും മല ഒന്നാകെ ഇടിഞ്ഞു താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വലിയ രീതിയിൽ മലയിടിഞ്ഞു വരുമ്പോൾ അതിനെ തടഞ്ഞുനിർത്താൻ സാധാരണ സംരക്ഷണഭിത്തികൾക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളാടിയിലുണ്ടായത് വലിയൊരു പ്രകൃതിദുരന്തമാണെന്നും ഇനി മുന്നോട്ട് പോകുമ്പോൾ എല്ലാ വശങ്ങളും കൃത്യമായി പഠിച്ച് വേണം കാര്യങ്ങൾ ചെയ്യാനെന്നും എം. വി. ഗോവിന്ദൻ നിർദ്ദേശിച്ചു. എന്നാൽ, ഈ ദുരന്തത്തിന്റെ മറവിൽ തുരങ്കപാത പോലുള്ള വലിയ വികസന പദ്ധതികൾ പൂർണ്ണമായി നിന്നുപോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam