
കൊച്ചി: കലൂരിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് ശുചീകരണത്തൊഴിലാളി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. അപകടമുണ്ടാക്കിയ യുവാക്കൾ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടസമയം കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ പ്രതികൾ കാറിൽ നിന്ന് മാറ്റുകയായിരുന്നു. സമാനമായ രീതിയിൽ കൂടുതൽ സ്കൂൾ കുട്ടികൾ ഇവരുടെ വലയിൽ പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നാളെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയേക്കും.
വ്യാഴാഴ്ച രാത്രിയാണ് കൊച്ചി കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാർ പിടികൂടി നോർത്ത് പോലീസിന് കൈമാറുകയായിരുന്നു. അപകട സമയം യൂണിഫോമിലായിരുന്ന രണ്ട് പെൺകുട്ടികളും കാറിൽ ഉണ്ടായിരുന്നു.
എന്നാൽ അപകടത്തിന് പിറകെ ഇവർ കാറിൽ നിന്ന് രക്ഷപ്പെട്ടു. മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് നിർത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, കഞ്ചാവ് ബീഡി അടക്കം ഇതിൽ നിന്ന് കണ്ടെത്തുന്നത്. പെൺകുട്ടികളുടെ യൂണിഫോം അടക്കം കാറിൽ കണ്ടെത്തി.
കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് യുവാക്കൾ തങ്ങളെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി ഇവർ മൊഴി നൽകിയത്. പെൺകുട്ടികളിൽ ഒരാളുടെ വീട്ടിൽവെച്ചായിരുന്നു എംഡിഎംഎ, എൽഎസ്‍ഡി അടക്കം ഉപയോഗിച്ചത്. ഇതിന് ശേഷം കാറിൽ അമതിവേഗതയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ എരൂർ സ്വദേശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് എറണാകുളം നോർത്ത് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെതിരെ പോക്സോ, മയക്കുമരുന്ന് കേസ് അടക്കം മൂന്ന് കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നത് സംബന്ധിച്ച തെളിവെടുപ്പിനും തുടരന്വേഷണത്തിനുമാണ് കസ്റ്റഡി അപേക്ഷ നൽകുന്നത്.
നിലവിൽ റിമാൻഡിലുള്ള പ്രതികൾ മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളികളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് സൗജന്യമായി മയക്കുമരുന്ന് നൽകി മയക്കുമരുന്ന് വില്പന റാക്കറ്റിൽ പങ്കാളികളാക്കാൻ ആയിരുന്നു പ്രതികളുടെ നീക്കമെന്നാണ് പോലീസ് സംശയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam