
കൊച്ചി : സിൽവർ ലൈൻ പദ്ധതിയിൽ പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് കാനം രാജേന്ദ്രൻ. ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് ഇപ്പോൾ പ്രവർത്തനങ്ങൾ ഇല്ലാത്തത് കൊണ്ടെന്നും കാനം. കേന്ദ്ര സർക്കാരിൻ്റെ അനുമതി കിട്ടിയാൽ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കാനം വ്യക്തമാക്കി. മന്ത്രിമാരുടെ സ്റ്റാഫ് ലക്ഷ്യമിട്ടുള്ള ഗവർണറുടെ നീക്കത്തോടും കാനം പ്രതികരിച്ചു. ഗവർണർ വെടി പൊട്ടിച്ചോട്ടെയെന്നും ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് നിയമനവും ചർച്ചയാകുന്നുണ്ടെന്ന് കാനം പറഞ്ഞു.
അതേസമയം സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങിയതിൽ അസ്വാഭാവികതയില്ലെന്നും കാനം രാജേന്ദ്രൻ. സർക്കാർ നൽകുന്ന കാർ അല്ലെന്നും കാനം പറഞ്ഞു. കാർ വാങ്ങണോ എന്നത് ഖാദി ബോർഡിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാർ വാങ്ങുന്നത്. 35 ലക്ഷം രൂപ ഇതിനായി പാസാക്കി. ഇന്നോവ ക്രിസ്റ്റയോ തത്തുല്യമായ വാഹനമോ വാങ്ങാനാണ് അനുമതി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കാർ വാങ്ങുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്.
മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്. പി ജയരാജന്റെ ശാരീരിക അവസ്ഥ കൂടെ പരിഗണിച്ചാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിന് നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ 4 കാറുകൾ ഹൈക്കോടതി ജഡ്ജിമാർക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam