
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്‍റുമായ എസ്. ഭാസുരാംഗനെതിരെ ഒടുവില്‍ നടപടിയുമായി സിപിഐ നേതൃത്വം. ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കികൊണ്ടാണ് നടപടി. ഇന്ന് ചേര്‍ന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ ഭാസുരാംഗനെതിരെ നടപടി കടുപ്പിച്ചതോടെയാണ് ഏറെ നാളായി യാതൊരു നടപടിയുമെടുക്കാത്ത സിപിഐ ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.
ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ല എക്സിക്യൂട്ടീവ് യോഗത്തിനുശേഷം സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനാണ് അറിയിച്ചത്. ഒരു വര്‍ഷമായി ഭാസുരാംഗനെ സംരക്ഷിച്ച പാര്‍ട്ടിയാണ് ഒടുവില്‍ കൈവിട്ടത്. നേരത്തെ തന്നെ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തികൊണ്ട് നടപടി സ്വീകരിച്ചിരുന്നുവെന്നും ഇന്ന് കുറച്ചുകൂടി ഗൗരവമായ സാഹചര്യമാണ് ഉള്ളതെന്നും അതിനാലാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ പരിശോധന 26 മണിക്കൂര്‍ പിന്നിട്ടു. പൂജപ്പുരയിലെ ഭാസുരാംഗന്‍റെ വീട്ടിലെ പരിശോധനക്കുശേഷം കണ്ടലയിലെ വീട്ടിലാണ് പരിശോധന തുടരുന്നത്. ഭാസുരാംഗനില്‍നിന്ന് വിവരങ്ങള്‍ തേടുന്നത് തുടരുകയാണ് ഇഡി. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. 30 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സിപിഐ നേതാവ് ഭാസുരാഗന്‍റെ നേതൃത്വത്തിൽ നടന്ന കോടിക്കകണക്കിന് രൂപയുടെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. ഈയിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam