
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മക്കളുടെ കണ്ണീര്‍ വെറുതെയാകില്ലെന്ന് ഉറപ്പ് നല്‍കി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ''പാതിയുടഞ്ഞ കുടവുമായി അച്ഛന് വലം വയ്ക്കുന്ന നിന്‍റെ മനസ് ഉടഞ്ഞുപോകാതെ ചേർത്തുവെയ്ക്കാൻ ഞങ്ങളുണ്ടാകും. നിന്‍റെ കണ്ണിലെ നനവും മനസിലെ നോവും വെറുതെയാകില്ല. ഇതാണുറപ്പ്, ഇതുമാത്രമാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്'' - കെ പി ഉദയഭാനു ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിന്‍റെ സങ്കടമായി മാറിയ എഡിഎം നവീൻ ബാബുവിന് ഹൃദയഭേദകമായ യാത്രയയപ്പ് ആണ് നാട് നൽകിയത്. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ മക്കളായ നിരുപമയും നിരഞ്ജനയും അന്ത്യകര്‍മ്മങ്ങൾ ചെയ്തു. ഭാര്യ മഞ്ചുഷക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഒരു നാട് മുഴുവൻ വിങ്ങിപ്പൊട്ടിയാണ് നവീൻ ബാബുവിനെ യാത്രയാക്കിയത്. ത്തനംതിട്ട കളക്ടേറ്റിൽ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോഴും കരളലിയിക്കുന്ന കണ്ണീർ കാഴ്ചകളായിരുന്നു.
ചൊവ്വാഴ്ച എഡിഎമ്മായി ചുമതലയേൽക്കാൻ എത്തേണ്ടിടത്തായിരുന്നു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിൽ നിന്ന് മൃതദേഹമെത്തിയത്. സഹപ്രവര്‍ത്തകര്‍ക്കും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ഒന്നും കരച്ചിലടക്കാനായില്ല. എല്ലാവര്‍ക്കും നവീൻ ബാബവിനെ കുറിച്ച് പറയാനുള്ളത് നല്ല വാക്കുകൾ മാത്രമായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam