
കണ്ണൂര്‍: കണ്ണൂരിൽ എഡിഎം നവീൻ ബാബു മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എഡിഎമ്മിനെ അധിക്ഷേപിച്ച പി പി ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. അവധിയെടുത്ത് തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് റവന്യൂ ജീവനക്കാർ. സിപിഎമ്മിന് ഉള്ളിലും പ്രതിഷേധം ശക്തമാണ്. അതേസമയം, ദിവ്യയുടെ വീടിന് സംരക്ഷണ വലയമൊരുക്കിയിരിക്കുകയാണ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ദിവ്യയുടെ വീടിന്‍റെ മതില്‍ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം സിവിൽ സ്റ്റേഷൻ എന്‍ജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കളക്ടറേറ്റ് ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ദിവ്യയുടേത് അപക്വ പെരുമാറ്റമെന്നാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു പ്രതികരിച്ചത്. നവീൻ ബാബു അഴിമതിക്കാരനല്ലെന്നും ഉദയഭാനു പറഞ്ഞു. അദ്ദേഹത്തെ ഏറെക്കാലമായി അറിയുന്നതാണ്. അദ്ദേഹത്തിൻ്റെ കുടുംബം ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കുടുംബമാണ്. നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്ക് എത്തിക്കേണ്ടത് തങ്ങളുടെ ആവശ്യമായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നല്ല ട്രാക്ക് റെക്കോർഡുള്ള, പാവങ്ങൾക്ക് വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത്. എഡിഎമ്മിൻ്റെ മരണത്തിൽ പാർട്ടിയും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam