'നവീൻ്റേത് കൊലപാതകമെന്ന് സംശയം', കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ വിവരങ്ങൾ

Published : Nov 26, 2024, 05:08 PM IST
'നവീൻ്റേത് കൊലപാതകമെന്ന് സംശയം', കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ വിവരങ്ങൾ

Synopsis

മരിച്ച നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷയാണ് അന്വേഷിക്കണം ആവശ്യപ്പെട്ട് നൽകിയ ഹൈക്കോടതിയിൽ ഹർജി നല്‍കിയത്.

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന പൊലീസ് അന്വേഷണം പ്രഹസനമാണെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപ്പര്യ ഹർ‍ജിയും ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.

മരിച്ച നവീൻ ബാബുവിന്‍റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷയാണ് അന്വേഷിക്കണം ആവശ്യപ്പെട്ട് നൽകിയ ഹൈക്കോടതിയിൽ ഹർജി നല്‍കിയത്. നവീൻ ബാബുവിന്‍റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങൾ വിശ്വസിക്കുന്നില്ലെന്നും കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും മഞ്ജുഷ ഹർജിയില്‍ പറയുന്നു. എഡിഎമ്മിന്‍റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ പോലും സമാഹരിക്കുന്നില്ല. യഥാർത്ഥ തെളിവുകൾ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുള്ള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നുവെന്ന് ഹർജിയില്‍ പറയുന്നു. 

നവീൻ ബാബുവിന്‍റെ മരണത്തിന് ശേഷമുള്ള ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികളിലെ വീഴ്ചയും മനപൂ‍ർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീൻ ബാബുവിന്‍റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സിബിഐ അന്വേഷണം തന്നെ വേണമെന്നാണ് ഹർജിയിൽ നവീൻ ബാബുവിന്‍റെ ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത്. 

Also Read: റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ; നവീൻ ബാബുവിന്‍റെ മരണത്തിൽ തുടര്‍നടപടിയില്ല

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സംശയമുന ഉയര്‍ത്തുന്ന വാദങ്ങളും ഹര്‍ജിയിലുണ്ട്. എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ എത്തിയത്. പ്രസംഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനപൂർവമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എഡിഎമ്മിന്‍റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങൾ വർധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ കണ്ടവരരാരൊക്കെയെന്ന് വിശദമായ അന്വേഷണം വേണമെന്നും കളക്ട്രേറ്റിലേയും റെയിൽവേ സ്റ്റേഷനിലേയും ക്യാർട്ടേഴ്സിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണമെന്നം കുടുംബം ആവശ്യപ്പെടുന്നു. 

അതേസമയം, നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും സര്‍ക്കാര്‍ മുക്കി. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്‍റ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി വി പ്രശാന്തിനെതിരെ കൂടുതൽ നടപടിയുമില്ല. വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്