
കണ്ണൂര്‍: കണ്ണൂർ ചെറുപുഴയിൽ കടബാധ്യതതെയെ തുടർന്ന് കർഷകൻ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തു. മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടി ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് ചികിത്സ യിലിരിക്കെ മരിച്ചത്. ഏലിയാസിനുള്ള സർക്കാർ സഹായം വൈകിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് ആരോപിച്ചു. ഏലിയാസിന് 40 ലക്ഷത്തിലധികം കട ബാധ്യതയുണ്ടായിരുന്നതായി സഹോദരൻ വർക്കി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ ചെറുപുഴ ഇടവരമ്പിലെ കൃഷിയിടത്തിലാണ് ഏലിയാസിനെ കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി. 35 വർഷത്തിലധികം പച്ചക്കറി കൃഷി മാത്രം ചെയ്തിരുന്ന 57 കാരനെ സാമ്പത്തിക ബാധ്യത വല്ലാതെ അലട്ടിയെന്ന് സഹോദരൻ പറഞ്ഞു.
മികച്ച പച്ചക്കറി കൃഷി കർഷകനുള്ള സംസ്ഥാന അവാർഡടക്കം ബഹുമതികൾ പലകുറി ഏലിയാസിനെ തേടിയെത്തിയിരുന്നു. തരിശുനിലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഏലിയാസിനെ കൃഷിനാശവും വിളകളുടെ വിലയിടിവും വലച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സർക്കാർ സബ്‌സിഡി അടക്കം സഹായം വൈകിയതും വില്ലനായെന്ന് ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് പറഞ്ഞു. ചികിത്സയിലിരിക്കെ കൃഷിവകുപ്പിൽ നിന്നുള്ള ഒരുലക്ഷത്തിനാലായിരം രൂപ ഏലിയാസിനെ തേടിയെത്തി. എന്നാൽ ഒന്നിനും കാത്തിരിക്കാതെ അദ്ദേഹം വിടവാങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam